മിലാൻ: ഇറ്റാലിയൻ സീരി എയിലെ മിലാൻ നാട്ടങ്കത്തിൽ ഇന്റർ മിലാന് ജയം. എസി മിലാനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് സാൻ സിറോയിലെ ആവേശപ്പോരിൽ ഇന്റർ ജയിച്ചു കയറിയത്. അർജന്റീന താരം ലൗട്ടാരോ മാർട്ടിനെസിന്റെ ഗോളിലാണ് ഇന്ററിന്റെ ജയം. ഇന്ററിന് രണ്ട് ഗോളുകൾ നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. റൊമേലു ലുകാകുവിന്റെ ഗോൾ ഫൗളിന്റെ പേരിലും മാർട്ടിനെസിന്റെ ഗോൾ ഓഫ്‌സൈഡായും വിധി വന്നു.
കളിയുടെ 34ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസ് ഹെഡ്ഡറിലൂടെയാണ് വല ചലിപ്പിച്ചത്. മാർട്ടിനെസിന്റെ സീസണിലെ 12ാം ലീഗ് ഗോളായിരുന്നു ഇത്.
ആദ്യ പകുതിയിൽ ഇന്ററിന്റെ സമ്പൂർണ ആധ്യപത്യം കണ്ടു. എന്നാൽ രണ്ടാം പകുതിയിൽ എസി മിലാൻ കളിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമം നടത്തി. നിരന്തരം ആക്രമണങ്ങളുമായി ഇന്റർ കളം പിടിച്ചതോടെ എസി മിലാന് കാര്യങ്ങൾ ദുഷ്കരമായി. അതിനൊപ്പം പ്രതിരോധവും ഇന്റർ കടുപ്പിച്ചതോടെ എസി മിലാന് അധികം ആക്രമണങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതുമില്ല. നാല് തവണ മാത്രമാണ് അവർ ശ്രമം നടത്തിയത്. ഷോട്ട് ഓൺ ടാർഗറ്റാകട്ടെ പൂജ്യവും.
ജയത്തോടെ പോയിന്റ് പട്ടികയിൽ 43 പോയിന്റുമായി ഇന്റർ രണ്ടാം സ്ഥാനത്ത് തുടരുന്നു. ലീഡർമാരായ നാപ്പോളിക്ക് 13 പോയിന്റ് പിന്നിൽ ആണ് ഇന്റർ. എസി മിലാൻ 38 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഇറങ്ങി. നാപ്പോളി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പെസിയയെ വീഴ്ത്തിയിരുന്നു. നിലവിൽ 56 പോയിന്റുമായി അവർ കിരീടത്തിലേക്ക് കുതിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ