കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. 38-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയും 64-ാം മിനിറ്റിൽ കെ പി രാഹുലുമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചത്. അബ്ദെനാസർ എൽ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വല കുലുക്കിയത്.
ആദ്യപകുതിയിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് പിരിഞ്ഞത്. രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ചെന്നെയിൻ മത്സരത്തിൽ ലീഡെടുത്തു. സൂപ്പർതാരം അബ്ദെനാസർ എൽ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്.
ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം വിക്ടർ മോംഗിലിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്യുന്നതിൽ മോംഗിൽ പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത ഖയാത്തി രണ്ട് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു.
തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സമ്പൂർണ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങൾക്ക് ഫലം കണ്ടു. 38-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഗോളിലൂടെ മഞ്ഞപ്പട സമനില പിടിച്ചു. സഹലിന്റെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ലൂണ പോസ്റ്റിന്റെ വലതുമൂലയിലേക്ക് മഴവില്ലുപോലെ പന്തിനെ തൊടുത്തുവിട്ടു. ഇതോടെ കൊച്ചി മഞ്ഞക്കടലിരമ്പത്തിൽ മുങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ