നാഗ്പുര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിപ്പോയി. അശ്വിന്റെ പന്തുകളെ ഭയപ്പെട്ട് അപരനായ മഹേഷ് പിതിയയെ നെറ്റ് ബൗളറാക്കി നടത്തിയ അധിക പരിശീലനവും വെറുതെയായി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ കറങ്ങുന്ന പന്തുകള്‍ക്ക് മുന്നില്‍ ഓസീസ് ബാറ്റിങ് നിര ചൂളി നിന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി വാലറ്റത്തെ മടക്കി അശ്വിനും തനിനിറം കാട്ടിയതോടെ ഓസ്‌ട്രേലിയന്‍ പോരാട്ടം 200 പോലും കടന്നില്ല.
കരിയറിലെ 11ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും.
ഗംഭീര തിരിച്ചു വരവാണ് താരം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഏഷ്യാ കപ്പ് 20യില്‍ ഹോങ്കോങിനെതിരെയായിരുന്നു അവസാനമായി ജഡേജ ഇന്ത്യക്കായി കളിച്ചത്. പിന്നീട് പരിക്ക് വില്ലനായതോടെ ഏറെ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. ടെസ്റ്റില്‍ ജൂലൈയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടി20 ലോകകപ്പടക്കം താരത്തിന് അതിനിടെ നഷ്ടമായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയേയും ഉള്‍പ്പെടുത്തി. സെലക്ഷന്‍ കമ്മിറ്റി താരത്തിനോട് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്ന നിബന്ധനയും വച്ചു. രഞ്ജി കളിച്ച് ഫിറ്റ്‌നെസ് തെളിയിച്ചാണ് താരം ഓസീസിനെ നേരിടാനെത്തിയത്.
രഞ്ജിയില്‍ സൗരാഷ്ട്രയ്ക്കായി കളിക്കാനിറങ്ങിയ ജഡേജ തമിഴ്‌നാടിനെതിരായ പോരാട്ടത്തില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തിയിരുന്നു. ആ ഫോം താരം ഓസീസിനെതിരെയും പുറത്തെടുത്തു.
തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഓസീസ് മാര്‍നെസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കി വരുമ്പോഴാണ് ജഡേജ പന്തെറിയാനെത്തിയത്. ഇരുവരേയും മടക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ച താരം മധ്യനിരയെ തകര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ