നാഗ്പുർ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളിങിനിടെ വിരലിൽ ക്രീം പുരട്ടിയ വിഷയത്തിൽ നടപടിയുമായി ഐസിസി. മാച്ച് ഫീസിന്റെ 25 ശതമാനം ജഡേജ പിഴയായി അടയ്ക്കണം. ഓൺ ഫീൽഡ് അംപയർമാരുടെ അനുമതിയില്ലാതെ ക്രീം ഉപയോഗിച്ചതിനാണ് നടപടി. പിഴയ്ക്കൊപ്പം താരത്തിന് ഡിമെറിറ്റ് പോയിന്റും വരും. ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 132 റൺസിനും ജയിച്ചപ്പോൾ കളിയിലെ താരമായത് ജഡേജയാണ്.
ഇന്ത്യ– ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ജഡേജ ക്രീം ഉപയോഗിച്ചത്. മുഹമ്മദ് സിറാജിന്റെ കൈയിൽ നിന്ന് ക്രീം എടുത്ത് ജഡേജ വിരലിൽ പുരട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ജഡേജ പന്തിൽ കൃത്രിമം കാണിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ ഇതോടെ ഉയരുകയും ചെയ്തു.
എന്നാൽ പന്തിൽ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങൾ ഐസിസി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ജഡേജ ക്രീം ഉപയോഗിച്ചതെന്നു വ്യക്തമായതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു. പന്തിൽ കൃത്രിമം കാണിക്കാനല്ല ജഡേജ ക്രീം ഉപയോഗിച്ചതെന്നും ഐസിസി നിലപാടെടുത്തു.
പരിക്കു മാറി തിരിച്ചെത്തിയ ജഡേജ വേദനയ്ക്കുള്ള മരുന്നാണു ഉപയോഗിച്ചതെന്ന് ബിസിസിഐ നേരത്തേ വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പരാതി ഉന്നയിച്ചിരുന്നില്ല.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ 47 റൺസ് മാത്രം വഴങ്ങി താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. പിന്നീട് ബാറ്റിങ്ങിലും ജഡേജ തിളങ്ങി. ആദ്യ ഇന്നിങ്സിൽ താരം 70 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ 34 റൺസ് വിട്ടുകൊടുത്ത് ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും ജഡേജ വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ