ഫത്തോർഡ: ഗോവയെ തകർത്ത് അപരാജിത മുന്നേറ്റ തുടർന്ന മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി. ലീഗിൽ രണ്ട് മത്സരങ്ങൾ അവശേഷിക്കെയാണ് മുംബൈ ഷീൽഡ് സ്വന്തമാക്കിയത്. ലീഗിൽ തോൽവി അറിയാത്ത ഏക ടീമാണ് മുംബൈ. ഇത് രണ്ടാം തവണയാണ് മുംബൈ ഐഎസ്എല്‍ ഷീല്‍ഡ് നേടുന്നത്.
18 മത്സരങ്ങളിൽ നിന്ന് 14 ജയവും നാല് സമനിലയുമടക്കം 46 പോയിന്റുമായാണ് അവരുടെ കുതിപ്പ്. 36 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാലും മുംബൈ സിറ്റിക്ക് ഒപ്പമെത്താനാകില്ല.
ഗോവയെ അവരുടെ മൈതാനത്ത് മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ തകർത്തത്. മുംബൈക്കായി ഗ്രെഗ് സ്റ്റീവർട്ട് ഇരട്ട ഗോളുകൾ നേടി. പെരെയ്ര ഡിയാസ്, ലാലിയന്‍സുല ചാങ്‌തെ, വിക്രം സിങ് എന്നിവരാണ് ഗോളുകൾ നേടിയത്. ഗോവയ്ക്കായി നോഹ് സദോയി, ബ്രൻഡൻ ഫെർണാണ്ടസ്, ബ്രിസൻ ഫെർണാണ്ടസ് എന്നിവരാണ് വല ചലിപ്പിച്ചത്.
കളിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ നോഹ് സദോയിയിലൂടെ ഗോവയാണ് മുന്നിലെത്തിയത്. എന്നാല്‍ 18ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റീവര്‍ട്ടിലൂടെ മുംബൈ തിരിച്ചടിച്ചു. 40ാം മിനിറ്റില്‍ പെരെയ്‌ര ഡിയാസിലൂടെ മുംബൈ മുന്നിലുമെത്തി. 42ാം മിനിറ്റില്‍ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിലൂടെ ഗോവ സമനില പിടിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ ഗ്രെഗ് സ്റ്റീവര്‍ട്ട് രണ്ടാം ഗോൾ വലയിലാക്കി മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലും ഇരു ഭാഗവും ആക്രമണം തുടർന്നു. 70ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് അന്‍വര്‍ അലിയുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്ക് വലയിലെത്തിച്ച് 71ാം മിനിറ്റില്‍ ലാലിയന്‍സുല ചാങ്‌തെ മുംബൈയുടെ നാലാം ഗോള്‍ നേടി. 77ാം മിനിറ്റില്‍ വിക്രം സിങ്ങിലൂടെ മുംബൈ ഗോള്‍ പട്ടികയും തികച്ചു. 84ാം മിനിറ്റില്‍ ബ്രിസണ്‍ ഫെര്‍ണാണ്ടസ് മൂന്നാം ഗോള്‍ നേടി ഗോവയുടെ തോല്‍വിഭാരം കുറച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ