ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായിരിക്കെ ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ് രണ്ടാം ടെസ്റ്റിനിടെ പുറത്തു പോകേണ്ടി വന്ന ഓപ്പണറും വെറ്ററന്‍ ബാറ്ററുമായ ഡേവിഡ് വാര്‍ണര്‍ക്ക് ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. വാര്‍ണര്‍ പരമ്പരയില്‍ ഇനി കളിക്കാനിറങ്ങില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.
രണ്ടാം ടെസ്റ്റില്‍ ബാറ്റ് ചെയ്യവേ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന്റെ പന്ത് കൈമുട്ടില്‍ കൊണ്ടാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. താരത്തിന്റെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. വാര്‍ണര്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാകില്ലെന്നും താരം നാട്ടിലേക്ക് മടങ്ങുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. മത്സരത്തിനിടെ താരത്തിന് രണ്ട് തവണയാണ് പരിക്കേറ്റത്. കൺകഷനായി മാറ്റ് റെൻഷോയാണ് പിന്നീട് കളിച്ചത്.
ചികിത്സയും വിശ്രമവും കഴിഞ്ഞ് അടുത്ത മാസം 17 മുതല്‍ 22 വരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്‍പ് വാര്‍ണര്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ബാറ്റ് ചെയ്ത വാര്‍ണര്‍ക്ക് കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ ട്രാവിസ് ഹെഡ്ഡാണ് താരത്തിന് പകരം ഓപ്പണിങില്‍ ഇറങ്ങിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ