

ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ വൻ മോഷണം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെ എട്ട് സുരക്ഷാ ക്യമാറകളാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. ക്യാമറകൾ മാത്രമല്ല ജനറേറ്ററിലെ ബാറ്ററികളും ഫൈബർ കേബിളുകളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്.
മോഷ്ടാക്കൾ സ്റ്റേഡിയത്തിൽനിന്നു രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗദ്ദാഫി സ്റ്റേഡിയം. പാകിസ്ഥാൻ സൂപ്പർ ലീഗ് നടക്കുന്നതിനാൽ അധിക സുരക്ഷയ്ക്കായി അടുത്തിടെ സ്ഥാപിച്ചതാണ് ക്യാമറകള്‍. ഞായറാഴ്ച ലാഹോർ ക്വാലൻഡേഴ്സും പെഷവാർ സാൽമിയും തമ്മിലുള്ള പിഎസ്എൽ മത്സരം നടന്നത് ഈ സ്റ്റേഡിയത്തിലാണ്. അതിനിടെയാണ് മോഷണം.
2009 ശ്രീലങ്കൻ ടീം ആക്രമിക്കപ്പെട്ടതിന് ശേഷം പാകിസ്ഥാനിലെ ക്രിക്കറ്റ് മത്സരങ്ങൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്താറുള്ളത്. 2009 ൽ ഹോട്ടലിൽ നിന്ന് ഗദ്ദാഫി സ്റ്റേഡിയത്തിലേക്കു വരും വഴിയാണ് ശ്രീലങ്കൻ ടീമിനെതിരെ ഭീകരാക്രമണമുണ്ടായത്.
കറാച്ചിയിലും മുൾട്ടാനിലുമായാണ് പാകിസ്ഥാൻ സൂപ്പർ ലീഗിലെ മറ്റു മത്സരങ്ങൾ നടത്തിയത്. ലീഗ് ഘട്ടത്തിലെ നാല് മത്സരങ്ങൾ കൂടി ലാഹോറിൽ നടക്കേണ്ടതുണ്ട്. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളും നടത്തേണ്ടത് ഗദ്ദാഫി സ്റ്റേഡിയത്തിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates