കാല്‍പ്പന്തിന്റെ മാന്ത്രികന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ലക്ഷങ്ങള്‍; സംസ്‌കാരം ഇന്ന് 

സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിയിലെത്തിക്കും
കാല്‍പ്പന്തിന്റെ മാന്ത്രികന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ലക്ഷങ്ങള്‍; സംസ്‌കാരം ഇന്ന് 

റിയോ ഡി ജനീറോ: കാല്‍പ്പന്തുകളിയുടെ രാജാവ് വിടവാങ്ങുന്നു. 
അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. പെലെ ദീര്‍ഘകാലം കളിച്ച സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിയിലെത്തിക്കും. സംസ്‌കാര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 നാണ് സാന്റോസിലെ സ്‌റ്റേഡിയത്തിലേക്ക് പെലെയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് എത്തിച്ചത്. ഫുട്‌ബോള്‍ മാന്ത്രികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കളിക്കാരും ആരാധകരും അടക്കം ലക്ഷക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. 

പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ ക്യൂ/ ട്വിറ്റര്‍
പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ ക്യൂ/ ട്വിറ്റര്‍

ഫുട്‌ബോള്‍ ഇതിഹാസത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവരുടെ നിര സ്‌റ്റേഡിയത്തിന് പുറത്ത് കിലോമീറ്ററുകളോളം നീണ്ടു. പൂക്കളും ജേഴ്‌സിയുമായാണ് ആരാധകരുടെ കാത്തുനില്‍പ്പ്. നൂറുവയസ്സുള്ള അമ്മ സെലെസ്റ്റി മകനെ അവസാനമായി കാണാനെത്തി. ഭാര്യ മാര്‍ഷ്യ അവോകി വിങ്ങിപ്പൊട്ടി. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ ആശ്വസിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ പേരിടണമെന്ന് ഫിഫ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. 

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണി വരെയാണ് സാന്റോസ് സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സാന്റോസിലെ വീഥിയിലൂടെ വിലാപയാത്രയായി സെമിത്തേരിയിലേക്ക്. പെലെയുടെ വീടിന് മുന്നിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. ലക്ഷക്കണക്കിന് പേര്‍ വിലാപയാത്രയില്‍ അണിചേരും. സാന്റോസ് മെമ്മോറിയല്‍ നെക്രോപോള്‍ എക്കുമെനിക്കല്‍ സെമിത്തേരിയിലാണ് സംസ്‌കാരം. 

പെലെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നു/ ട്വിറ്റര്‍ ചിത്രം
പെലെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നു/ ട്വിറ്റര്‍ ചിത്രം

പെലെയുടെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ മൂന്നു ദിവസമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. അത് ഏഴു ദിവസമായി തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 29 നാണ് ലോകഫുട്‌ബോളിലെ മഹാരഥനായ പെലെ അന്തരിച്ചത്. മൂന്നു ലോകകപ്പ് കിരീടം നേടിയ ഏക ഫുട്‌ബോള്‍ താരം കൂടിയാണ് പെലെ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com