ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കളത്തിലേക്കുള്ള മടങ്ങി വരവ് വൈകുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം മുഴുവൻ താരത്തിന് നഷ്ടമാകുമെന്ന് ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഐപിഎല്ലും ഏകദിന ലോകകപ്പുമുൾപ്പെടെ ഈ വർഷം നടക്കുന്ന സുപ്രധാന പോരാട്ടങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് നായകനാണ് പന്ത്. ഇന്ത്യ ഫൈനലിൽ കടന്നാൽ ഈ മാസം ജൂണിൽ നടക്കേണ്ട ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും പന്തിന് നഷ്ടമാകും.
ഡിസംബർ 30നാണ് അപകടമുണ്ടായത്. പന്തിന്റെ കാൽമുട്ടിലെ പ്രധാനപ്പെട്ട മൂന്ന് ലിഗ്‌മെന്റുകൾക്കും കാര്യമായ പൊട്ടൽ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ പുനർ നിർമിച്ചു. ശേഷിക്കുന്ന ഒരെണ്ണം ശരിയാക്കാൻ ആറാഴ്ചകൾക്കു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തും.
പരിക്കിന്റെ ഗൗരവവും തുടർ ശസ്ത്രക്രിയകളും കാരണം ആറ് മാസത്തേക്ക് പന്തിന് കളത്തിലിറങ്ങാനാകില്ലെന്ന് ഉറപ്പ്. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി കായിക ക്ഷമത വീണ്ടെടുത്ത് ടീമിൽ ഇടം പിടിക്കാനാകുന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യയാണ് വേദി.
ഡിസംബർ 30ന് പുലർച്ചെ റൂർക്കിയിൽ നിന്ന് കുടുംബത്തെ സന്ദർശിക്കാനായി ഡൽഹിയിലേക്ക് കാറിൽ വരുമ്പോഴാണ് ഋഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. ഡ്രൈവിങ്ങിനിടെ താരം ഉറങ്ങിപ്പോയതോടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. തീ പിടിച്ച കാറിൽ നിന്ന് വഴിയേ പോയവരാണ് പന്തിനെ രക്ഷിച്ചത്. ഡെറാഡൂണിൽ ചികിത്സയിലായിരുന്ന പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം വ്യോമ മാർഗം മുംബൈയിലെത്തിച്ചിരുന്നു.
ഡിസംബറിൽ ബംഗ്ലദേശിലേക്ക് ഇന്ത്യ നടത്തിയ പര്യടനത്തിലാണ് പന്ത് ഒടുവിൽ കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് പന്തിന് വിശ്രമം അനുവദിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പര, ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ടീമിലേക്ക് പന്തിനെ പരിഗണിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ