അഹമ്മദാബാദ്: വനിതാ ഐപിഎൽ പോരാട്ടങ്ങളുടെ ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ ശ്രദ്ധേയ നീക്കവുമായി ഗുജറാത്ത് ജയന്റ്സ്. വനിതാ ക്രിക്കറ്റിലെ ഇതിഹാസവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മിതാലി രാജിനെ അവർ ടീമിലെത്തിച്ചു. കളിക്കാരിയായി അല്ല താരത്തിന്റെ വരവ്. ടീമിന്റെ ഉപദേഷ്ടാവായാണ് മിതാലിയുടെ വരവ്. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മിതാലി വനിതാ ഐപിഎൽ കളിക്കാനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അദാനി സ്‌പോര്‍ട്‌സ് ലൈന്‍ ഗ്രൂപ്പാണ് ഗുജറാത്ത് ടീമിന്റെ ഉടമസ്ഥര്‍. ഗുജറാത്തില്‍ വനിതാ ക്രിക്കറ്റിന്റെ പ്രചാരത്തിനായി താഴേത്തട്ടില്‍ മിതാലി പ്രവര്‍ത്തിക്കുമെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഹമ്മദാബാദിന് പുറമെ മുംബൈ, ബംഗളൂരു, ഡൽഹി, ലഖ്‌നൗ നഗരങ്ങൾ ആസ്ഥാനമാക്കിയാണ് മറ്റ് ടീമുകൾ.
പ്രഥമ സീസണിൽ 22 മത്സരങ്ങളാണ്. അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കാം. അഞ്ച് ടീമുകളില്‍ കൂടുതല്‍ പോയിന്റുമായി മുന്നിലെത്തുന്ന ടീമിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ പ്ലേ ഓഫില്‍ ഏറ്റുമുട്ടും. 4670 കോടി രൂപയുടെ ലേലത്തിലൂടെ ലോകത്തിലെ പ്രമുഖ പുരുഷ ടി20 ലീഗുകളെയാണ് മൂല്യത്തില്‍ വനിതാ ഐപിഎല്‍ മറികടന്നത്.
ക്യാപ്ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലം വിളി തുടങ്ങുക. അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഓരോ ഫ്രാഞ്ചൈസിക്കും 18 താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
മാർച്ചിലാണ് പോരാട്ടം. താര ലേലം അടുത്ത മാസം നടക്കും. 12 കോടി രൂപയായിരിക്കും ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ