ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വീണ്ടും വീണു സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പേസിനു മുന്നില്‍. കരിയറില്‍ ഇതു 16ാം തവണയാണ് ബ്രോഡിനു മുന്നില്‍ വാര്‍ണര്‍ വീഴുന്നത്. വാര്‍ണറെ പുറത്താക്കി ബ്രോഡ് ഒരു നേട്ടത്തിലും എത്തി.
കരിയറില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ബാറ്ററെ തന്നെ പല തവണ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ ബ്രോഡും ഇടം പിടിച്ചു. മുന്‍ വിന്‍ഡീസ് പേസ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിനൊപ്പമാണ് ബ്രോഡും പട്ടികയില്‍ എത്തിയത്. മാര്‍ഷല്‍ ഇംഗ്ലണ്ട് ഇതിഹാസം ഗ്രഹാം ഗൂച്ചിനെ 16 തവണ പുറത്താക്കിയിട്ടുണ്ട്. 40 ഇന്നിങ്‌സുകള്‍ക്കിടെയാണ് ഇത്രയും ഔട്ടുകള്‍. വാര്‍ണറെ 50 ഇന്നിങ്‌സുകള്‍ക്കിടെയാണ് ബ്രോഡ് 16 തവണ മടക്കിയത്.
ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 34 ഇന്നിങ്‌സുകളില്‍ നിന്നായി മൈക്കല്‍ ആര്‍തര്‍ട്ടനെ 19 തവണ മടക്കിയാണ് മഗ്രാത്ത് റെക്കോര്‍ഡിട്ടത്. ഇംഗ്ലണ്ടിന്റെ അലക്ക് ബെഡ്‌സറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓസീസ് താരം ആര്‍തര്‍ മോറിസിനെ 37 ഇന്നിങ്‌സുകള്‍ക്കിടെ 18 തവണ ബെഡ്‌സര്‍ വീഴ്ത്തി.
വിന്‍ഡീസ് പേസ് ഇതിഹാസ ദ്വയങ്ങളായ കര്‍ട്‌ലി ആംബ്രോസ്, കോര്‍ട്‌നി വാല്‍ഷ് സഖ്യം 17 തവണ ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആര്‍തര്‍ട്ടനെ മടക്കി. ആംബ്രോസ് 47 ഇന്നിങ്‌സുകളും വാല്‍ഷ് 50 ഇന്നിങ്‌സും കളിച്ചാണ് ഇത്രയും തവണ മുന്‍ ഇംഗ്ലീഷ് നായകനെ മടക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ