ഓവല്‍: ആഷസ് പരമ്പരയിലെ അവസാന പോരാട്ടം ആവേശകരമായി മുന്നോട്ടു. ഇംഗ്ലണ്ട് മൂന്നാം ദിനത്തിലെ ആദ്യ മൂന്ന് സെഷനിലൂടെ മുന്നൂറിനു മുകളില്‍ സ്‌കോര്‍ സ്വന്തമാക്കി അത്രയും റണ്‍സ് ലീഡുമായി കുതിക്കുന്നു. ഭാരിച്ച ലക്ഷ്യം മുന്നില്‍ വച്ച് ഓസ്‌ട്രേലിയയെ വീഴ്ത്തുകയാണ് അവരുടെ തന്ത്രം.
നിലവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ് രണ്ടാം ഇന്നിങ്‌സിലെ ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 283 റണ്‍സിനു പുറത്തായി. ഓസ്‌ട്രേലിയ 295 റണ്‍സിലും വീണു. 12 റണ്‍സിന്റെ നേരിയ ലീഡാണ് ഓസീസിനു സ്വന്തമായത്. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിനു 324 റണ്‍സ് ലീഡ്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാസ് ബോള്‍ തന്ത്രം ശരിക്കും നടപ്പാക്കി. മൂന്നാം ദിനം തുടക്കം മുതല്‍ ബാറ്റിങിനു അവസരം കിട്ടിയ അവര്‍ മുന്‍നിര ബാറ്റര്‍മാരുടെ കരുത്തില്‍ കുതിക്കുന്നു.
മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ജോ റൂട്ട് (91), സാക് ക്രൗളി (73), ജോണി ബെയര്‍സ്‌റ്റോ (71) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്. ബെയര്‍സ്‌റ്റോ പുറത്താകാതെ നില്‍ക്കുന്നു. 3 റണ്ണുമായി മൊയീൻ അലിയും ക്രീസിൽ.
ഏഴ് റണ്‍സെടുത്ത ഹാരി ബ്രൂക് മാത്രമാണ് തിളങ്ങാതെ പോയത്. ബെന്‍ ഡുക്കറ്റ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ 42 റണ്‍സുമായി മടങ്ങി.
ഓസ്‌ട്രേലിയക്കായി ടോഡ് മര്‍ഫി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ