'ഏകദിനം കളിക്കാന്‍ വരില്ല'- ശ്രീലങ്ക- പാകിസ്ഥാന്‍ ക്രിക്കറ്റ് ബന്ധത്തിലും വിള്ളല്‍?

അടുത്ത മാസം പാക് ക്രിക്കറ്റ് ടീം ലങ്കയില്‍ പര്യടനം നടത്താനിരിക്കെയാണ് വിവാദം
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

കറാച്ചി: ഏകദിന പരമ്പര കളിക്കാനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം നിരസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ആതിഥേയത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പാക് ബോര്‍ഡ് ക്ഷണം നിരസിച്ചത്. 

ഏഷ്യാ കപ്പിന് പാകിസ്ഥാനാണ് വേദിയാകേണ്ടത്. എന്നാല്‍ പാക് മണ്ണില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനം അവരുടെ ആതിഥേയ പദവി ത്രിശങ്കുവിലാക്കി. ഇന്ത്യയുടെ മത്സരങ്ങള്‍ പൊതു വേദിയിലും ബാക്കിയുള്ള മത്സരങ്ങള്‍ പാക് മണ്ണിലുമെന്ന നിര്‍ദ്ദേശം വന്നെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. പാക് ക്രിക്കറ്റ് തലവന്‍ നജാം സേതിയാണ് ഇന്ത്യന്‍ മത്സരങ്ങള്‍ പൊതുവേദിയിലാകാമെന്ന് നിര്‍ദ്ദേശിച്ചത്. 

അതിനിടെ ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളും നടത്താന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് അധികൃതര്‍ ഐസിസിയോട് വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ശ്രീലങ്കന്‍ ക്ഷണം നിരസിച്ചത്. സംഭവം ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. നജാം സേതി നിര്‍ദ്ദേശിച്ച ഹൈബ്രിഡ് മോഡലിന് പകരം എല്ലാ മത്സരങ്ങളും തങ്ങള്‍ നടത്താമെന്ന നിലപാടാണ് ലങ്ക സ്വീകരിച്ചത്. ഇതാണ് പാക് അധികൃതരെ ചൊടിപ്പിച്ചത്. 

അടുത്ത മാസം പാക് ക്രിക്കറ്റ് ടീം ലങ്കയില്‍ പര്യടനം നടത്താനിരിക്കെയാണ് വിവാദം. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിന് ജൂലൈയില്‍ തുടക്കമാകും. ഇതിന്റെ ഭാഗമായി ഇരു ടീമുകളും തമ്മില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഈ പര്യടനത്തിനൊപ്പം ഏകദിന പരമ്പരയും കളിക്കാമെന്ന നിര്‍ദ്ദേശമാണ് ലങ്ക മുന്നോട്ടു വച്ചത്. 

ഏഷ്യാ കപ്പിന് ആതിഥേയത്വമെന്ന ലങ്കന്‍ ആവശ്യവും വിഷയത്തില്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ നിലപാടുകളും പാക് അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍മാര്‍ ജയ്ഷായുമായി കൂടിക്കാഴ്ച നടത്തിയതിലും പാക് ക്രിക്കറ്റ് അധികൃതര്‍ക്ക് നിരാശയുണ്ട്. 

ഏഷ്യാ കപ്പ് വേദി പാകിസ്ഥാനു തന്നെ നല്‍കാന്‍ ലങ്കന്‍ അധകൃതര്‍ പിന്തുണ നല്‍കുമെന്ന് സേതി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായ സമീപനമാണ് ദ്വീപ് രാഷ്ട്രം കൈക്കൊണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com