പാരിസ്: പിഎസ്ജിക്കായുള്ള അവസാന മത്സരത്തില്‍ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്ക് പരാജയ ഭാരം. ഫ്രഞ്ച് ലീഗ് വണ്‍ സീസണിലെ അവസാന പോരാട്ടത്തില്‍ പിഎസ്ജി ക്ലെര്‍മോണ്ട് ഫൂട്ടിനോട് തോല്‍വി വഴങ്ങി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ പിഎസ്ജി വീണത്.
ലയണല്‍ മെസിയും സ്പാനിഷ് ഇതിഹാസ പ്രതിരോധക്കാരന്‍ സെര്‍ജിയോ റാമോസും പിഎസ്ജിയുടെ പടിയിറങ്ങി. റാമോസ് ടീമിനായി ഗോളടിച്ചുവെന്ന ആശ്വാസത്തിലാണ് മടങ്ങുന്നത്.
കളിയുടെ 16ാം മിനിറ്റില്‍ റാമോസിലൂടെ പിഎസ്ജി മുന്നിലെത്തി. പിന്നാലെ 21ാം മിനിറ്റില്‍ എംബാപ്പെയുടെ പെനാല്‍റ്റിയില്‍ പിഎസ്ജി രണ്ടാം ഗോളും വലയിലാക്കി. എന്നാല്‍ പിന്നീട് ക്ലെര്‍മോണ്ട് തിരിച്ചടിക്കുന്ന കാഴ്ചയായിരുന്നു.
24ാം മിനിറ്റില്‍ ജോഹന്‍ ഗാസ്റ്റിനിലൂടെ അവര്‍ ഒരു ഗോള്‍ ഭാരം കുറച്ചു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അവര്‍ രണ്ടാം ഗോളും വലയിലിട്ട് പിഎസ്ജിയെ ഞെട്ടിച്ചു. മെഹ്ദി സെഫാനെയാണ് വല കുലുക്കിയത്.
രണ്ടാം പകുതിയില്‍ ലീഡെടുക്കാന്‍ പിഎസ്ജി കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ അതിനിടെ ക്ലെര്‍മോണ്ട് മൂന്നാം ഗോള്‍ സ്വന്തമാക്കി. ഗ്രെജോണ്‍ കെയ് അവര്‍ക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതെ പിഎസ്ജി ആക്രമണത്തെ അവര്‍ തടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ