രഹാനെയ്ക്കും ശാര്‍ദുലിനും അര്‍ധ സെഞ്ച്വറി; ഇന്ത്യ 296ന് പുറത്ത്; ഓസ്‌ട്രേലിയക്ക് 173 റണ്‍സ് ലീഡ്

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. നതാന്‍ ലിയോണിനാണ് ഒരു
ശാർദുൽ ഠാക്കൂർ/ പിടിഐ
ശാർദുൽ ഠാക്കൂർ/ പിടിഐ
Updated on
2 min read

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ 296 റണ്‍സില്‍ പുറത്താക്കി ഓസ്‌ട്രേലിയ 173 റണ്‍സ് സ്വന്തമാക്കി. അജിന്‍ക്യ രഹാനെ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സില്‍ പുറത്തായിരുന്നു.

ഉച്ച ഭക്ഷണത്തിന് കളി പുനരാരംഭിച്ചതിന് പിന്നാലെ ഇന്ത്യക്ക് രഹാനെയെ നഷ്ടമായി. താരം 129 പന്തില്‍ 89 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി. 11 ഫോറും ഒരു സിക്‌സും സഹിതമാണ് രഹാനെ അര്‍ധ സെഞ്ച്വറി നേടിയത്. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. 

ശാര്‍ദുല്‍ ഠാക്കൂര്‍ 51 റണ്‍സുമായി മടങ്ങി. താരം ആറ് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. ഏഴാം വിക്കറ്റില്‍ രഹാനെ- ശാര്‍ദുല്‍ സഖ്യം 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. നതാന്‍ ലിയോണിനാണ് ഒരു വിക്കറ്റ്. 

മൂന്നാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ശ്രീകര്‍ ഭരതിനെ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. രഹാനെയ്ക്ക് കൂട്ടായി ശാര്‍ദുല്‍ എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. 

രണ്ടാം ദിനത്തില്‍ 72 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് പുറത്തായത്. 

പിന്നീട് ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര (14), വിരാട് കോഹ്ലി (14) എന്നിവരും നിരാശപ്പെടുത്തി. ഇരുവരും മികവോടെ ബാറ്റ് വീശിയെങ്കിലും അധികം നീണ്ടില്ല. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും കാമറോണ്‍ ഗ്രീനും ഇന്ത്യയുടെ നാല്  വിക്കറ്റുകള്‍ പങ്കിട്ടു. 

ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സില്‍ 469 റണ്‍സില്‍ ഓള്‍ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് തിളങ്ങി. മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു. 

ട്രാവിസ് ഹെഡ്ഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന മികച്ച സ്‌കോറില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ശേഷിച്ച ഏഴ് വിക്കറ്റുകള്‍ 142 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഏഴാമനായി എത്തിയ അലക്സ് കാരിയാണ് ഓസ്ട്രേലിയന്‍ സ്‌കോര്‍ 450 കടത്തിയത്. താരം 48 റണ്‍സെടുത്തു.

ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്. താരം 25 ഫോറും ഒരു സിക്സും പറത്തി. കാമറൂണ്‍ ഗ്രീന്‍ ആറ് റണ്‍സ് മാത്രമാണ് നേടിയത്. ഒന്നാം ദിനം സെഞ്ച്വറി വക്കില്‍ നിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടി. ബാറ്റിങ് തുടര്‍ന്ന സ്മിത്ത് 121റണ്‍സുമായി മടങ്ങി. 19 ഫോറുകള്‍ സഹിതമായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് റണ്‍സുമായി റണ്ണൗട്ടായി കൂടാരം കയറി. 

നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. എന്നാല്‍ സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ സംപൂജ്യനായി മടങ്ങി. മര്‍നസ് ലബുഷെയ്ന്‍ 26 റണ്‍സുമായും പുറത്തായി. പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഒന്‍പത് റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com