ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഇംഗ്ലണ്ടിന്റെ സാക് ക്രൗളി 'ബാസ്‌ബോള്‍' കളിക്ക് തിരികൊളുത്തി. സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ട്. ആദ്യ ദിവസം തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഓസ്‌ട്രേലിയയെ ബാറ്റിങിന് വിട്ട് ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം സംഭവ ബഹുലം.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് എടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സെന്ന നിലയില്‍.
എട്ട് റണ്‍സുമായി ഡേവിഡ് വാര്‍ണറും നാല് റണ്‍സുമായി ഉസ്മാന്‍ ഖവാജയും ക്രീസില്‍.
റൂട്ടിന്റെ സെഞ്ച്വറിയാണ് ആദ്യ ദിനത്തിലെ സവിശേഷത. താരം 152 പന്തില്‍ ഏഴ് ഫോറുകളും നാല് സിക്‌സും സഹിതം 118 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ സാക് ക്രൗളി 61 റണ്‍സും ജോണി ബെയര്‍സ്‌റ്റോ 78 റണ്‍സും എടുത്തു റൂട്ടിനെ പിന്തുണച്ചു.
ഡിക്ലയര്‍ ചെയ്യുമ്പോള്‍ റൂട്ടിനൊപ്പം ഒല്ലി റോബിന്‍സന്‍ 17 റണ്‍സുമായി ക്രീസില്‍ നിന്നു. ബെന്‍ ഡുക്കറ്റ് (12), ഒല്ലി പോപ് (31), ഹാരി ബ്രൂക് (32), ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്‌സ് (1), മൊയീന്‍ അലി (18), സ്റ്റുവര്‍ട്ട് ബ്രോഡ് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
ഓസ്‌ട്രേലിയക്കായി നതാന്‍ ലിയോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പകരക്കാരനായി എത്തിയ ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ