അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ മത്സര ക്രമം കഴിഞ്ഞ ദിവസം ഐസിസി പുറത്തിറക്കി. ലോകകപ്പിലെ സൂപ്പർ പോരാട്ടം ക്രിക്കറ്റിലെ ബ്ലാോക്ക്ബസ്റ്ററുമായ ഇന്ത്യ- പാകിസ്ഥാൻ മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇത്തവണ. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മോദി സ്റ്റേഡിയം. 1,30,000 പേരെ ഉൾക്കൊള്ളാൻ പോകുന്ന സ്റ്റേഡിയം നിറഞ്ഞു കവിയുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ഈ അവസരം മുതലാക്കുകയാണ് ഇപ്പോൾ അഹമ്മദാബാദിലെ ഹോട്ടലുകൾ. ഇപ്പോൾ തന്നെ മുറികൾക്കുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മുറികൾ സ്വന്തമാക്കാൻ ആരാധകരുടെ തിരക്കു തുടങ്ങിയതോടെ വിലയും കുത്തനെ ഉയർന്നു.
ഒരു ദിവസത്തെ മുറി വാടക ഒറ്റയടിക്ക് പത്തിരട്ടി വരെ ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തേക്ക് മാത്രമായി ഒരു ലക്ഷം രൂപ വരെ ഹോട്ടലുകൾ നിരക്ക് പിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 15ലേക്കുള്ള ബുക്കിങ് മിക്കയിടത്തും ഫുൾ ആയെന്നും റിപ്പോർട്ടുകൾ.
അഹമ്മദാബാദിലെ ആഡംബര ഹോട്ടലുകളിൽ സാധാരണ നിലയ്ക്ക് 5,000 മുതൽ 8,000 വരെയാണ് ഒരു ദിവസത്തെ മുറി വാടക. എന്നാൽ ഒക്ടോബർ 15നാണെങ്കിൽ അതേ മുറിയ്ക്ക് നൽകേണ്ടത് 40,000ത്തിന് മുകളിൽ തുക.
ഒരു ദിവസത്തേക്ക് മാത്രമായി ഡീലക്സ് മുറയെടുത്താൻ 5,699 എന്നാണ് ബുക്കിങ് ഡോട് കോം പോർട്ടലിൽ കാണിക്കുന്നത്. എന്നാൽ മത്സര ദിവസമായ ഒക്ടോബർ 15നാണ് മുറി വേണ്ടതെങ്കിൽ മുടക്കേണ്ടത് 90,679 രൂപ! ഡിമാൻഡ് അനുസരിച്ചാണ് നിരക്ക് വർധനയെന്ന് ഗുജറാത്ത് ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ വാദിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കടുത്ത ക്രിക്കറ്റ് ആരാധകരും പ്രവാസികളായ വ്യവസായികളുമാണ് മുറികൾ വാടകയ്ക്ക് ഇപ്പോൾ തന്നെ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യ- പാക് പോരാട്ടത്തിനു പുറമെ ഉദ്ഘാടന, ഫൈനൽ പോരാട്ടങ്ങളും മോദി സ്റ്റേഡിയത്തിൽ തന്നെയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ