

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഓസ്‌ട്രേലിയ. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഒന്നാം ദിനം ഓസീസിന്റെ നില ഭദ്രമാക്കിയത്.
251 പന്തുകള്‍ നേരിട്ട് 15 ഫോറുകള്‍ സഹിതം ഖവാജ 104 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. താരത്തിന്റെ 14ാം ടെസ്റ്റ് സെഞ്ച്വറിയാണ് അഹമ്മദാബാദില്‍ പിറന്നത്. കളി നിര്‍ത്തുമ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 49 റണ്‍സുമായി ഖവാജക്കൊപ്പം ക്രീസില്‍. താരം എട്ട് ഫോറുകള്‍ തൂക്കി.
ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ- ട്രാവിസ് ഹെഡ്ഡ് സഖ്യം കരുതലോടെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 61 റണ്‍സ് വരെ കാക്കേണ്ടി വന്നു.
32 റണ്‍സെടുത്ത ട്രാവിഡ് ഹെഡ്ഡാണ് ആദ്യം മടങ്ങിയത്. താരം ഏഴ് ഫോറുകള്‍ അടിച്ചു. പിന്നാലെ എത്തിയ മര്‍നസ് ലബുഷെയ്ന്‍ അധികം നിന്നില്ല. താരം മൂന്ന് റണ്‍സുമായി മടങ്ങി.
പിന്നീട് ക്രീസില്‍ ഖവാജയ്ക്കൊപ്പം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒന്നിച്ചതോടെ ഓസ്ട്രേലിയ വീണ്ടും ട്രാക്കിലായി. എന്നാല്‍ സ്മിത്ത് 38 റണ്‍സുമായി കൂടാരം കയറി. രവീന്ദ്ര ജഡേജ സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി.
പിന്നാലെ വന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും അധികം നിന്നില്ല. താരം 17 റണ്‍സുമായി മടങ്ങി. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates