ലണ്ടൻ: ആഴ്സണൽ ഇത്തവണ കിരീടം കൈവിടില്ലെന്ന് ഉറപ്പിച്ച് മുന്നോട്ടു പോകുന്നു. എവേ പോരിൽ ഫുൾഹാമിനെ അനായാസം വീഴ്ത്തി അവർ പോയിന്റ് പട്ടികയിൽ അഞ്ച് പോയിന്റിന്റെ ആധിപത്യവുമായി മുന്നേറുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗണ്ണേഴ്സിന്റെ വിജയം.
ഗബ്രിയേൽ മഗലെസ, ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഓഡെഗാർഡ് എന്നിവരാണ് പീരങ്കിപ്പടയ്ക്കായി വല ചലിപ്പിച്ചത്. 16ാം മിനിറ്റിൽ ആഴ്സണലിന് സെൽഫ് ഗോളിലൂടെ മുന്നിലെത്തിയിരുന്നു. എന്നാൽ വാറിൽ തട്ടി അത് നിഷേധിക്കപ്പെട്ടു.
തുടക്കം മുതൽ നിരന്തരം ആക്രമണമായിരുന്നു ആഴ്സണൽ. അതിന്റെ ഫലം ആദ്യ പകുതിക്ക് പിരിയുമ്പോഴേക്കും അവരെ സുരക്ഷിതമാക്കി നിർത്തുകയും ചെയ്തു. രണ്ടാം പകുതിയിൽ സമ്മർദ്ദമില്ലാതെ അവർ കളിച്ചു.
21ാം മിനിറ്റിൽ ഗബ്രിയേൽ മഗലെസാണ് ലീഡ് സമ്മാനിച്ചത്. ലിയാൻഡ്രോ ട്രൊസാർഡിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ട്രൊസാർഡ് എടുത്ത കോർണർ മഗലെസ വലയിലാക്കി.
അഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ രണ്ടാം ഗോളും ഗണ്ണേഴ്സ് നേടി. വീണ്ടും ട്രൊസാർഡിന്റെ അസിസ്റ്റ്. 26ാം മിനിറ്റിൽ താരം അളന്നുമുറിച്ച് നൽകിയ ക്രോസിന് തല വച്ച് മാർട്ടിനെല്ലി ലീഡ് രണ്ടാക്കി മാറ്റി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഗണ്ണേഴ്‌സിന്റെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു. ഇത്തവണയും ട്രൊസാർഡ് തന്നെ വഴിയൊരുക്കി.
ജയത്തോടെ 27 കളികളില്‍ നിന്ന് ആഴ്‌സണലിന് 66 പോയിന്റായി. ഇത്രയും കളികളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് 61 പോയിന്റുകൾ.
ഈ വാർത്ത കൂടി വായിക്കൂ
ചുവപ്പ് കാർഡ് കണ്ട് കാസെമിറോ; മാഞ്ചസ്റ്റർ യുനൈറ്റഡിന് ഓൾഡ് ട്രഫോർഡിൽ ഗോളില്ലാ സമനില
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ