ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനമായ ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഗോൾരഹിത സമനില. സതാംപ്ടനാണ് മാഞ്ചസ്റ്ററിനെ സമനിലയിൽ തളച്ചത്.
മത്സരം അരമണിക്കൂർ പിന്നിട്ടതിന് പിന്നാലെ മധ്യനിരയുടെ എഞ്ചിനായ കാസെമിറോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ടെൻ ഹാഗിന്റെ തന്ത്രങ്ങളിൽ വിള്ളൽ വീഴ്ത്തി. 34ാം മിനിറ്റിലാണ് കാസെമിറോ പുറത്തായത്. പിന്നീട് പത്ത് പേരുമായി കളിക്കേണ്ടി വന്നത് യുനൈറ്റഡിന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു.
സതാംപ്ടൻ താരം അൽകാരസിനെതിരായ ഫൗളാണ് ബ്രസീൽ താരത്തിന് തിരിച്ചടിയായത്. റഫറി ആദ്യം മഞ്ഞക്കാർഡാണ് നൽകിയത്. എന്നാൽ വാർ പരിശോധനയിൽ ചുവപ്പ് നൽകാനുള്ള ടാക്കിളാണെന്ന് കണ്ടെത്തി.
മത്സരത്തിൽ രണ്ട് തവണ സതാംപ്ടൻ ഗോളിനടുത്തെത്തി. രണ്ട് ഘട്ടത്തിലും ഗോൾ കീപ്പർ ഡി ഹെയയുടെ തകർപ്പൻ സേവാണ് ചുകന്ന ചെകുത്താൻമാരെ സ്വന്തം തട്ടകത്തിൽ രക്ഷപ്പെടുത്തിയത്.
പന്തടക്കത്തിലും പാസിങിലും ഷോട്ടുതിർക്കുന്നതിലുമെല്ലാം സതാംപ്ടൻ മുന്നിൽ നിന്നു. ഇരു ടീമിലെയും താരങ്ങളുടെ ഷോട്ടുകള്‍ രണ്ടിലേറെ തവണ പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
26 കളികളില്‍ നിന്ന് 50 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 22 പോയിന്റുള്ള സതാംപ്ടനാണ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്ത്.
ഈ വാർത്ത കൂടി വായിക്കൂ
'റഫറിമാർക്ക് പണം നൽകി, മത്സര ഫലം അനുകൂലമാക്കാൻ ശ്രമിച്ചു'- ബാഴ്സലോണ ക്ലബിനെതിരെ അന്വേഷണം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ