

ക്രൈസ്റ്റ്ചര്‍ച്ച്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ്. രണ്ട് വിക്കറ്റിനാണ് കിവികളുടെ ജയം. ഇരുപക്ഷവും കട്ടയ്ക്ക് നിന്ന പോരാട്ടമാണ് കളത്തില്‍ പുറത്തെടുത്തത്. ഇരു ടീമുകള്‍ക്കും വിജയ സാധ്യത നിലനിന്നു. ന്യൂസിലന്‍ഡ് വിജയിച്ചതോടെ ശ്രീലങ്കയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന സ്വപ്‌നവും അവസാനിച്ചു. ഇതോടെ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ ഉറപ്പായി.
285 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് എട്ട് നഷ്ടത്തില്‍ വിജയം പിടിക്കുകയായിരുന്നു. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 355 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 302 റണ്‍സും എടുത്തു. ന്യൂസിലന്‍ഡ് 373 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ കണ്ടെത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.
മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ സെഞ്ച്വറി പ്രകടനമാണ് കിവികളെ വിജയിപ്പിച്ചതില്‍ നിര്‍ണായകമായത്. വില്ല്യംസന്‍ പുറത്താകാതെ 193 പന്തില്‍ 121 റണ്‍സ് അടിച്ചെടുത്തു. 11 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു വില്ല്യംസന്റെ കിടിലന്‍ ബാറ്റിങ്. താരം പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ 81 റണ്‍സെടുത്ത് വില്ല്യംസനെ പിന്തുണച്ചു. ടീം വിജയിക്കുമ്പോള്‍ വില്ല്യംസനൊപ്പം നീല്‍ വാഗ്നര്‍ പുറത്താകാതെ നിന്നു.
ശ്രീലങ്കക്കായി രണ്ടാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പ്രബത് ജയസൂര്യ രണ്ടും കസും രജിത, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ (50), കുശാല്‍ മെന്‍ഡിസ് (87) എന്നിവരുടെ അര്‍ധ ശതകമാണ് കരുത്തായത്. ന്യൂസിലന്‍ഡിനായി ഒന്നാം ഇന്നിങ്‌സില്‍ ഡാരില്‍ മിച്ചല്‍ സെഞ്ച്വറി നേടി. താരം 102 റണ്‍സ് കണ്ടെത്തി. പിന്നാലെയാണ് രണ്ടാം ഇന്നിങ്‌സിലും മികച്ച ബാറ്റിങ് പുറത്തെടുത്തത്. ടോം ലാതം 67 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സില്‍ മിച്ചലിനെ പിന്തുണച്ചു. വാലറ്റത്ത് 72 റണ്‍സുമായി മാറ്റ് ഹെന്റിയും തിളങ്ങി.
രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കക്കായി വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് സെഞ്ച്വറി നേടി. താരം 115 റണ്‍സാണ് അടിച്ചെടുത്തത്. 47 റണ്‍സുമായി ധനഞ്ജയ ഡി സില്‍വ പുറത്താകാതെ നിന്നു.
ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സില്‍ കിവികള്‍ക്കായി ക്യാപ്റ്റന്‍ ടിം സൗത്ത് അഞ്ച് വിക്കറ്റുകളും മാറ്റ് ഹെന്റി നാല് വിക്കറ്റും വീഴ്ത്തി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ലഹിരു കുമാര മൂന്നും കസുന്‍ രജിത രണ്ട് വിക്കറ്റുകളും വീഴ്ത്തി. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി ബ്ലെയര്‍ ടിക്ക്‌നെറാണ് ബൗളിങില്‍ തിളങ്ങിയത്. താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. മാറ്റ് ഹെന്റി മൂന്നും സൗത്തി രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
നിലയുറപ്പിച്ച് ട്രാവിസ് ഹെഡ്ഡും ലബുഷെയ്‌നും; സമനില സാധ്യത തുറന്ന് ഓസ്‌ട്രേലിയ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates