വെല്ലിങ്ടന്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്. രണ്ടാം പോരാട്ടത്തില്‍ ഇന്നിങ്‌സിനും 58 റണ്‍സിനും തകര്‍പ്പന്‍ ജയം പിടിച്ചാണ് കിവികള്‍ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് സ്വന്തമാക്കിയത്.
ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 580 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ലങ്കയുടെ പേരാട്ടം വെറും 164 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്ത അവര്‍ രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തെങ്കിലും പോരാട്ടം 358 റണ്‍സില്‍ അവസാനിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ (89) മാത്രമാണ് ലങ്കന്‍ നിരയില്‍ മികവോടെ കളിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും അതൊന്നും ടീമിന് വിജയം സമ്മാനിക്കാന്‍ പര്യാപ്തമായില്ല.
98 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയാണ് രണ്ടാം ഇന്നിങ്‌സിലെ അവരുടെ ടോപ് സ്‌കോറര്‍. കരുണരത്‌നെ രണ്ടാം ഇന്നിങ്‌സിലും തിളങ്ങി. താരം 51 റണ്‍സെടുത്തു. ദിനേഷ് ചാന്‍ഡിമല്‍ (62), കുശാല്‍ മെന്‍ഡിസ് (50) എന്നിവരും തിളങ്ങി.
ഒന്നാം ഇന്നിങ്‌സില്‍ കിവികള്‍ക്കായി മാറ്റ് ഹെന്റി, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ടിം സൗത്തി, ഡൗഗ് ബ്രെയ്‌സ്‌വെല്‍, ബ്ലെയര്‍ ടിക്ക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
രണ്ടാം ഇന്നിങ്‌സില്‍ സൗത്തിയും ടിക്ക്‌നറും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ രണ്ട് വിക്കറ്റുകള്‍ നേടി. മാറ്റ് ഹെന്റി, ഡൗഗ് ബ്രെയ്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഹെന്റി നിക്കോള്‍സ് എന്നിവര്‍ നേടിയ ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 580 റണ്‍സ് സ്വന്തമാക്കിയത്. ഇന്നിങ്സ് ഡിക്ലയര്‍ ചെയ്താണ് അവര്‍ കളം വിട്ടത്.
കെയ്ന്‍ വില്ല്യംസന്‍ 296 പന്തുകള്‍ നേരിട്ട് 215 റണ്‍സും ഹെന്റി നിക്കോള്‍സ് 240 പന്തുകള്‍ നേരിട്ട് 200 റണ്‍സുമാണ് അടിച്ചെടുത്തത്. നിക്കോള്‍സ് പുറത്താകാതെ നിന്നു. താരം ഇരട്ട സെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെയാണ് ന്യൂസിലന്‍ഡ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. വില്ല്യംസന്‍ 23 ഫോറും രണ്ട് സിക്സും പറത്തിയപ്പോള്‍ നിക്കോള്‍സ് 15 ഫോറും നാല് സിക്സും തൂക്കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 363 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
ടെസ്റ്റില്‍ വില്ല്യംസന്‍ നേടുന്ന ആറാം ഡബിള്‍ സെഞ്ച്വറിയാണിത്. നിക്കോള്‍സിന്റെ കന്നി ഇരട്ട സെഞ്ച്വറിയാണ് വെല്ലിങ്ടനില്‍ പിറന്നത്.
ന്യൂസിലന്‍ഡിനായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ച്വറി നേടി. താരം 78 റണ്‍സെടുത്തു. ടോം ലാതം (21), ഡാരില്‍ മിച്ചല്‍ (17) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഡിക്ലയര്‍ ചെയ്യുമ്പോള്‍ നിക്കോള്‍സിനൊപ്പം 17 റണ്‍സുമായി ടോം ബ്ലന്‍ഡലായിരുന്നു പുറത്താകാതെ ക്രീസില്‍.
ശ്രീലങ്കക്കായി കസുന്‍ രജിത രണ്ട് വിക്കറ്റുകള്‍ കൊയ്തു. ധനഞ്ജയ ഡി സില്‍വ, പ്രബത് ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ