ഇസ്ലാമബാദ്: എഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് അധികൃതർ. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്നു മാറ്റിയാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് തലവൻ സജാം സേതി ഭീഷണി മുഴക്കി.
ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ പാക് മണ്ണിൽ കളിക്കാനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉറച്ച നിലപാടെടുത്തടെ അവരുടെ ഏഷ്യ കപ്പ് ആതിഥേയത്വമെന്ന സ്വപ്നം ത്രിശങ്കുവിലായി. ഇന്ത്യൻ നിലപാട് ചോദ്യം ചെയ്ത് പാക് ക്രിക്കറ്റ് ബോർഡ് നേരത്തെയും രംഗത്തു വന്നിരുന്നു. ഈ വർഷം ലോകകപ്പ് ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഇതു ബഹിഷ്കരിക്കുമെന്നായിരുന്നു ഭീഷണി. സമാനമായാണ് ഇപ്പോഴും അവർ പ്രതികരിച്ചത്.
ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്നു മാറ്റാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കും എന്നാണ് അവരുടെ നിലപാട്. പാകിസ്ഥാനിൽ നിന്നു ഏഷ്യാ കപ്പ് ആതിഥേയത്വം മാറ്റിയാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കണോ എന്നു ഞങ്ങൾക്ക് ആലോചിക്കേണ്ടി വരും. ഞങ്ങൾ ലോകകപ്പ് ബഹിഷ്കരിച്ചാൽ 2025ൽ പാക് മണ്ണ് തന്നെ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി സ്വാഭാവികമായും ഇന്ത്യയും ബഹിഷ്കരിക്കും. ഈ അവസ്ഥ തുടർന്നുകൊണ്ടേയിരിക്കും- സേത്തി തുറന്നടിച്ചു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് പാകിസ്ഥാനിലേക്കില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്നും മറ്റു ടീമുകളുടെ പോരാട്ടങ്ങൾ പാക് മണ്ണിൽ നടത്താമെന്നും ക്രിക്കറ്റ് ബോർഡ‍് നിലപാടറിയിച്ചിരുന്നു. എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഈ ആവശ്യവും പരിഗണിച്ചില്ല. പിന്നാലെയാണ് ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്നു മാറ്റാനുള്ള ആലോചനകൾ തുടങ്ങിയത്. ഇതിനെതിരെയാണ് ഇപ്പോൾ പാക് അധികൃതർ രംഗത്തെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates