'വെറുപ്പില്ല, ബഹുമാനവും'- സബലെന്‍കയ്ക്ക് കൈ കൊടുക്കാതെ യുക്രൈന്‍ താരം; ഫ്രഞ്ച് ഓപ്പണില്‍ വിവാദം (വീഡിയോ)

ഇരുവരും തമ്മിലുള്ള ഒന്നാം റൗണ്ട് പോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് സംഭവങ്ങള്‍. യുക്രൈന്‍ താരത്തിന്റെ നടപടിയെ സ്റ്റേഡിയത്തിലെ കാണികള്‍ പരിസഹസിച്ചും ആക്രോശിച്ചുമാണ് നേരിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധം ഫ്രഞ്ച് ഓപ്പണിലും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനും ലോക റാങ്കിങില്‍ രണ്ടാം സ്ഥാനവുമുള്ള ബെലാറസിന്റെ അരിന സബലെന്‍കയ്ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് യുക്രൈന്‍ താരം മാര്‍ത കോസ്റ്റിയുക്. 

ഇരുവരും തമ്മിലുള്ള ഒന്നാം റൗണ്ട് പോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് സംഭവങ്ങള്‍. യുക്രൈന്‍ താരത്തിന്റെ നടപടിയെ സ്റ്റേഡിയത്തിലെ കാണികള്‍ പരിസഹസിച്ചും ആക്രോശിച്ചുമാണ് നേരിട്ടത്. 

മോസ്‌ക്കോയുമായി സൈനിക സഖ്യമുള്ള രാജ്യമാണ് ബെലാറസ്. യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ ബെലാറസ് പിന്തുണയ്ക്കുന്നുമുണ്ട്. ഇതാണ് 20കാരിയായ യുക്രൈന്‍ താരത്തിന്റെ പ്രതിഷേധത്തിന്റെ കാരണം. 

മത്സരം ഏകപക്ഷീയമായിരുന്നു. സബലെന്‍ക അനായാസ വിജയമാണ് സ്വന്തമാക്കിയത്. 6-3, 6-2 എന്ന സ്‌കോറിനാണ് കോസ്റ്റിയുക് വീണത്. 

മത്സര ശേഷമാണ് വിവാദങ്ങള്‍. സാധാരണ നിലയില്‍ ഇരു താരങ്ങളും ഹസ്തദാനം ചെയ്താണ് ഗ്രൗണ്ട് വിടാറുള്ളത്. എന്നാല്‍ കോസ്റ്റിയുക് അതിനു നിന്നില്ല. റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് കൈ കൊടുക്കില്ലെന്ന് നേരത്തെ തന്നെ താരം തീരുമാനിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം ഇത്തരത്തിലാണ് പ്രതികരിച്ചത്. 

യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലും റഷ്യന്‍, ബെലാറസ് താരങ്ങളെ ടെന്നീസ് പോരാട്ടങ്ങളില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെ കോസ്റ്റിയുക് നേരത്തെ പരസ്യമായി തന്നെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഗ്രൗണ്ടില്‍ ഇരു രാജ്യങ്ങളിലേയും താരങ്ങള്‍ എതിരാളിയായി വന്നാല്‍ ഹസ്തദാനം ചെയ്യില്ലെന്ന തീരുമാനം. 

'എനിക്ക് ബെലാറസ് താരത്തിനോട് വെറുപ്പില്ല. പക്ഷേ അവരെ ഞാന്‍ ബഹുമാനിക്കുന്നുമില്ല'- കോസ്റ്റിയുക് നിലപാട് വ്യക്തമാക്കി. 

സബലെന്‍കയ്‌ക്കെതിരായ തന്റെ പ്രതിഷേധത്തെ പരിഹസിച്ചും ആക്രോശിച്ചും നേരിട്ട കാണികളുടെ നടപടിയേയും താരം വിമര്‍ശിച്ചു. താന്‍ ഒരിക്കലും ആരാധകരുടെ ഭാഗത്തു നിന്നു ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്നും അങ്ങേയറ്റം നിരാശയുണ്ടെന്നും താരം വ്യക്തമാക്കി. 

അതേസമയം കാണികളുടെ സമീപനത്തെ സബലെന്‍കയും ചോദ്യം ചെയ്തു. കാണികളുടെ പരിഹാസമേറ്റു വാങ്ങിയല്ല അവര്‍ ഗ്രൗണ്ട് വിടേണ്ടതെന്നും ഇത്തരത്തിലല്ല താരങ്ങളെ പരിഗണിക്കേണ്ടതെന്നും സബലെന്‍ക വ്യക്തമാക്കി. 

കോസ്റ്റിയുകിന്റെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും യുദ്ധത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും സബെലന്‍ക പറഞ്ഞു. കോസ്റ്റിയുക് കൈ തരില്ലെന്ന് തീരുമാനിച്ചിരിക്കുന്നത് വ്യക്തിപരമായ വിരോധം കൊണ്ടല്ല. അവരുടെ നിലപാടിനെ അംഗീകരിക്കുന്നു. യുദ്ധം നിര്‍ത്താന്‍ താന്‍ വിചാരിച്ചാല്‍ സാധിക്കുമെങ്കിൽ അതിനായി ശ്രമിക്കാമായിരുന്നു. പക്ഷേ ഇതൊന്നും തങ്ങളുടെ കൈകളില്‍ നില്‍ക്കുന്ന കാര്യങ്ങളല്ലെന്നും അവര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com