

ഐപിഎൽ പതിനാറാം സീസണിൽ ആര് കപ്പടിക്കുമെന്ന പ്രവചനങ്ങളിൽ എപ്പോഴും മുന്നിലുണ്ടായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ടൂർണമെൻറിലുടനീളം മികച്ച പ്രകടനമാണ് അവർ കാഴ്ച്ചവച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം ഐപിഎല്ലിലൂടെ മടങ്ങിയെത്തിയ മോഹിത് ശർമ്മയും ആ പ്രകടനത്തിൽ നിർണ്ണായകമായിട്ടുണ്ട്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ഏറ്റുവാങ്ങിയ തോൽവിയുടെ ഭാരം മോഹിത്തിന്റെ ചുമലിലായി. സുപ്രധാനമായ അവസാന ഓവറിൽ പന്തെറിഞ്ഞത് മോഹിത് ആയിരുന്നു.
അവസാന ഓവറിലെ ആദ്യത്തെ നാല് പന്തുകളിൽ മൂന്നു റൺസ് മാത്രം വിട്ടുകൊടുത്ത് മോഹിത് ശർമ ഗുജറാത്തിന് വിജയപ്രതീക്ഷ സമ്മാനിച്ചു. അവസാന രണ്ട് പന്തിൽ പത്ത് റൺസ് വേണമായിരുന്നു ചെന്നൈക്ക് ജയിക്കാൻ. ‘‘വീണ്ടും യോർക്കർ എറിയാനാണ് ശ്രമിച്ചത്. കൂടുതൽ ശ്രദ്ധയോടെ കളിക്കാനാണ് ആഗ്രഹിച്ചത്. ഈ ഐപിഎല്ലിലുടനീളം ഞാൻ അത് ചെയ്തു. പക്ഷെ, ആ പന്തുകൾ വീണത് പ്രതീക്ഷിച്ച സ്ഥലത്തായിരുന്നില്ല, ജഡേജ അവസരം ഉപയോഗപ്പെടുത്തി’, മോഹിത് പറഞ്ഞു. അവസാന രണ്ട് പന്തുകളിൽ ഒരു സിക്സും ഒരു ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു.
മോഹിത് അഞ്ചാം പന്ത് എറിയുന്നതിന് മുമ്പ് സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്റെ ആത്മവിശ്വാസം കളഞ്ഞതാണെന്ന ആരോപണവും ശക്തമാണ്. പക്ഷെ മോഹിത് അത് തള്ളിക്കളഞ്ഞു. തന്റെ പ്ലാൻ എന്താണെന്നറിയാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നെന്നും വീണ്ടും യോർക്കർ എറിയാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞെന്നുമാണ് മോഹിത് നൽകുന്ന വിശദീകരണം. "ആളുകൾ ഇപ്പോൾ അതും ഇതും പറയുന്നു. പക്ഷേ അതിലൊന്നും കാര്യമില്ല. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നു. തോൽവി ഏറ്റുവാങ്ങിയ രാത്രി എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. മറ്റൊരു ബോൾ എറിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. എവിടെയോ എന്തോ നഷ്‌ടമായെങ്കിലും ഞാൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്", മോഹിത് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates