ഹാങ്ചൗ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് രാജ്യത്തിന്റെ കായിക ചരിത്രത്തെ ഏറ്റവും മികച്ച പോരാട്ടങ്ങളുടെ ഐതിഹാസികതകളാൽ സമ്പന്നമാക്കും. ചരിത്രത്തിൽ ഇത്രയും മികച്ച പ്രകടനം ഇന്ത്യ ആദ്യമാണ് നടത്തുന്നത്. സുവർണ ലിപികളാൽ രേഖപ്പെടുത്തുന്ന പോരാട്ടങ്ങൾ. ഭാവിയിലേക്കുള്ള പ്രചോദനം. ഒപ്പം നിശ്ച ദാർഢ്യത്തിന്റെ പാഠ പുസ്തകവും. 72 വർഷത്തെ ചരിത്രം മാറ്റിയെഴുതിയാണ് ഇന്ത്യയുടെ മുന്നേറ്റം.
ഇത്തവണ 100നു മുകളിൽ മെഡലുകളാണ് ഇന്ത്യ ഹാങ്ചൗവിൽ ലക്ഷ്യമിട്ടത്. ആ ലക്ഷ്യം ഇന്ത്യ നേടുമെന്നു ഉറപ്പിച്ചിരിക്കുന്നു. നിലവിൽ 95 മെഡുലകൾ ഇന്ത്യ നേടിക്കഴിഞ്ഞു. 22 സ്വർണം, 34 വെള്ളി, 39 വെങ്കലം മെഡലുകൾ ഉൾപ്പെടെയാണ് ഇന്ത്യയുടെ മുന്നേറ്റം. വരും ദിവസങ്ങളിൽ ഇന്ത്യ മെഡലുറപ്പിച്ച പോരാട്ടങ്ങളിൽ ഇറങ്ങുന്നുണ്ട്. ഇതും കൂടി ചേരുമ്പോൾ മെഡൽ നേട്ടം 100 കടക്കും.
ആബ് കി ബാർ 100 പാർ- എന്നതായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. അതാണ് സാധ്യമാക്കപ്പെടുന്നത്. അമ്പെയ്ത്തിലും കബഡിയിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യക്ക് മെഡലുറപ്പിച്ച മത്സരങ്ങളുണ്ട്. ഗുസ്തി, വനിതാ ഹോക്കി, ചെസ്, സോഫ്റ്റ് ടെന്നീസ്, തുഴച്ചിൽ, റോളർ സ്കേറ്റിങ് എന്നിവയിലെല്ലാം മെഡൽ നിർണയ മത്സരങ്ങൾ ഇന്ത്യക്കുണ്ട്.
അമ്പെയ്ത്ത് പുരുഷ വിഭാഗം ഫൈനൽ ഇന്ത്യൻ പോരാട്ടമാണ്. ഇന്ത്യയുടെ അഭിഷേക് വർമയും ഓജസ് പ്രവീൺ ദിയോതാലെയുമാണ് മത്സരിക്കുന്നത്. സ്വർണം, വെള്ളി മെഡലുകൾ ഇന്ത്യക്കു തന്നെ. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം മത്സരിക്കുന്നുണ്ട്. ഇതിലും മെഡലുറപ്പ്. ഈ മൂന്നും എത്തുമ്പോൾ ഇന്ത്യയുടെ നേട്ടം 98 ആകും.
ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‍രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സെമിയിലെത്തി. സെമി തോറ്റാലും വെങ്കലം ഉറപ്പ്. മെഡൽ നേട്ടം 99എൽ എത്തും. കബഡിയിൽ പുരുഷ, വനിതാ ടീമുകളും ഫൈനലിലിറങ്ങുന്നുണ്ട്. ഇതിലും സ്വർണം, വെള്ളി ഒന്നുറപ്പ്. മെഡൽ നേട്ടം 101ലും എത്തും. പുരുഷ ക്രിക്കറ്റിലും ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. മെഡൽ നേട്ടം 102 ഉറപ്പ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ