ചെന്നൈ: ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 200 കടക്കാന്‍ അനുവദിക്കാതെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 199 റണ്‍സ്. ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ വേണ്ടത് 200 റണ്‍സ്. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങിനു ഇറങ്ങുകയായിരുന്നു.
സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത് ഓസീസ് വാലറ്റത്തിന്റെ ശ്രമമാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കും കാര്യമായ സംഭാവന ടോട്ടലിലേക് നല്‍കി. താരം 35 പന്തുകള്‍ ചെറുത്ത് ഒരു സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സെടുത്ത് സ്‌കോര്‍ 199ല്‍ എത്തിച്ചു. ഒടുവില്‍ സിറാജാണ് സ്റ്റാര്‍ക്കിന്റെ പോരാട്ടം അവസാനിപ്പിച്ച് സ്‌കോര്‍ 200 കടത്താതെ നിര്‍ത്തിയത്.
സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. മര്‍നസ് ലബുഷെയ്ന്‍ 27 റണ്‍സും കണ്ടെത്തി.
അധികം റണ്‍സെടുത്തില്ലെങ്കിലും അല്‍പ്പ സമയം വിക്കറ്റ് കാത്തു നില്‍ക്കാന്‍ ആദം സാംപയ്ക്ക് സാധിച്ചതും നിര്‍ണായകമായി. താരം 20 പന്തുകള്‍ ചെറുത്ത് ആറ് റണ്‍സുമായി മടങ്ങി. കളി അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി ജോഷ് ഹെയ്‌സല്‍വുഡ് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ പത്തോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബുമ്ര 35 റണ്‍സും കുല്‍ദീപ് 42 റണ്‍സും വഴങ്ങി. പത്തോവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്തു അശ്വിന്‍ ഒരു വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റിങിനു ഇറങ്ങിയ ഓസീസിനു സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്റയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം.
പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കി. സ്‌കോര്‍ 74ല്‍ നില്‍ക്കെ കുല്‍ദീപ് യാദവ് ഇന്ത്യയെ വീണ്ടും മടക്കിയെത്തിച്ചു. വാര്‍ണറെ താരം സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. 52 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം വാര്‍ണര്‍ 41 റണ്‍സ് കണ്ടെത്തി.
അര്‍ധ സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്നു സ്റ്റീവ് സ്മിത്തിനെ ജഡേജ കൂടാരം കയറ്റി. താരം 46 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികളും സ്മിത്ത് അടിച്ചു.
മികച്ച രീതിയില്‍ മുന്നേറിയ മര്‍നസ് ലബുഷെയ്‌നേയും ജഡേജ മടക്കി. താരം 27 റണ്‍സ് കണ്ടെത്തി. അതേ ഓവറിന്റെ നാലാം പന്തില്‍ അലക്‌സ് കാരിയേയും ജഡേജ മടക്കിയതോടെ ഓസ്‌ട്രേലിയ വെട്ടിലായി. താരം പൂജ്യത്തിനു പുറത്തായി.
ഓസീസിന്റെ അവസാന പിടിവള്ളിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കി കുല്‍ദീപ് ഓസീസിനെ ആഴങ്ങളിലേക്ക് തള്ളി. താരം 15 റണ്‍സ് മാത്രമാണ് എടുത്തത്. തൊട്ടു പിന്നാലെ 8 റസുമായി നിന്ന കാമറൂണ്‍ ഗ്രീനിനെ അശ്വിനും മടക്കി. പിന്നാലെ കമ്മിന്‍സ് കൂറ്റനടികളുമായി നിറഞ്ഞ ഘട്ടത്തില്‍ ക്യാപ്റ്റനെ മടക്കി ബുമ്ര ഇന്ത്യക്ക് വീണ്ടും ആശ്വാസം നല്‍കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ