സിക്‌സറുകളുടെ മൈതാനത്ത് രണ്ടാം വിജയം തേടി ഇന്ത്യ; അശ്വിന് പകരം ശാര്‍ദുല്‍ ഠാക്കൂറിന് സാധ്യത

വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്.
ഇന്ത്യന്‍ നായകന്‍ രോഹിതും ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും
ഇന്ത്യന്‍ നായകന്‍ രോഹിതും ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും

ന്യൂഡല്‍ഹി:  ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് വിജയത്തോടെ തുടങ്ങിയ ഇന്ത്യ, ഇന്ന് അഫ്ഗാനെ നേരിടുമ്പോള്‍ അതിനെക്കാള്‍ മികവാര്‍ന്ന ജയമാണ് ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നും കളത്തിലിറങ്ങില്ല. 

സിക്സറുകളുടെ മൈതാനമാണ് ഡല്‍ഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയും ഇവിടെ പിറന്നു.വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യകളിയില്‍ ബംഗ്ലാദേശിനോട് തോറ്റാണ് അഫ്ഗാന്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. 

ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍തന്നെ ഓപ്പണറായി തുടരും. സ്പിന്നര്‍മാരാണ് അഫ്ഗാന്റെ കരുത്ത്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് സ്പിന്‍ വകുപ്പില്‍. പേസര്‍മാരെ കടന്നാക്രമിക്കാനായിരിക്കും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശ്രമം. ശ്രേയസിന് സ്പിന്നമാര്‍ക്കെതിരെ മികച്ച റെക്കോഡുണ്ട്. പേസര്‍മാര്‍ക്ക് ഗുണംകിട്ടുന്ന പിച്ചില്‍ ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് സ്പിന്‍ ത്രയത്തില്‍ ഒരാളെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അശ്വിനാകും ഒഴിവാകുക. 

പേസര്‍ മുഹമ്മ് ഷമി നാലുവര്‍ഷംമുമ്പ് അഫ്ഗാനെതിരെ ഹാട്രിക് നേടിയിരുന്നു. പക്ഷെ, ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ബാറ്റിങ് കരുത്ത് കുറയും. ഈ സാഹചര്യത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിനായിരിക്കും സാധ്യത. ഇന്ത്യന്‍ നിരയില്‍ അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ജഡേജയാണ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍/ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

അഫ്ഗാനിസ്ഥാന്‍ ടീം: റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത് ഷാ, ഹഷ്മതുല്ല ഷാഹിദി, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com