മുംബൈ: ബിസിസിഐയുടെ പുതിയ മീഡിയ കരാര്‍ സ്വന്തമാക്കി വയകോം 18. ഡിജിറ്റല്‍, ടെലിവിഷന്‍ കരാറുകളാണ് റിലയന്‍സിനു കീഴിലുള്ള കമ്പനി സ്വന്തമാക്കിയത്. 2023 മുതൽ 2028 വരെ അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഇന്ത്യയുടെ ഹോം, എവേ അന്താരാഷ്ട്ര പോരാട്ടങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജിയോ സിനിമ വഴിയും ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 ചാനല്‍ വഴിയും കാണാം.
ഈ കരാറിലൂടെ ഒരു മത്സരത്തില്‍ നിന്നു തന്നെ ബിസിസിഐക്ക് കോടികളാണ് ലഭിക്കുക. ഇന്ത്യയുടെ ഒരു അന്താരാഷ്ട്ര മത്സരം കാണിക്കുന്നതിനു 67.8 കോടി രൂപ വയ കോം ബിസിസിഐക്കു നല്‍കും. ഈ മാസം നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര മുതല്‍ വയ കോം ആയുള്ള കരാര്‍ നിലവില്‍ വരും.
അതേസമയം ലോകകപ്പ് മത്സരങ്ങളുടെ അവകാശം സ്റ്റാറിനു തന്നെയാണ്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍, ഹോട് സ്റ്റാര്‍ വഴി ആരാധകര്‍ക്കു കാണാം.
2028 മാര്‍ച്ച് വരെ ഇന്ത്യ 88 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിക്കാന്‍ ഒരുങ്ങുന്നത്. വയകോം മൊത്തം 5966.4 കോടി രൂപയാണ് ബിസിസിഐക്ക് കരാര്‍ അനുസരിച്ചു നല്‍കുക. 2018ല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 6130.10 കോടി നല്‍കിയാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. അന്ന് 103 മത്സരങ്ങളുടെ കരാറിലാണ് ഇത്രയും തുക. 2027 വരെയാണ് സ്റ്റാറുമായുള്ള കരാര്‍.
നേരത്തെ ഐപിഎല്‍, വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളുടെ സംപ്രേഷണാവകാശത്തിനുള്ള മത്സരത്തിലും വയകോം സ്റ്റാറിനെ പിന്തള്ളി കരാര്‍ സ്വന്തമാക്കിയിരുന്നു. പുതിയ കരാര്‍ സ്വന്തമാക്കിയ വയകോമിനെ ബിസിസിഐ സെക്രട്ടറി ജെയ് ഷാ അഭിനന്ദിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സംഭാവനകള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ