

ഹരാരെ: സിംബാബ്‌വെ ഇതിഹാസ ഓള്‍ റൗണ്ടറും മുന്‍ നായകനുമായ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് താരം അന്തരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് വ്യാജമാണെന്നു വ്യക്തമാക്കി മുന്‍ സഹ താരം ഹെൻറി ഒലോംഗ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇത്തവണ സ്ട്രീക്കിന്റെ കുടുംബം തന്നെ മരണ വാര്‍ത്ത സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 49 വയസായിരുന്നു സ്ട്രീക്കിന്. അദ്ദേഹത്തിന്റെ ഭാര്യ നദീന്‍ സ്ട്രീക്കാണ് ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. കരളിനു കാന്‍സര്‍ ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു താരം.
'2023 സെപ്റ്റംബര്‍ മൂന്നിനു പുലര്‍ച്ചെ എന്റെ സുന്ദരികളായ മക്കളുടെ അച്ഛനും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹവുമായ അദ്ദേഹത്തെ സ്വന്തം വീട്ടില്‍ നിന്നു മാലാഖമാര്‍ കൊണ്ടു പോയി. അവസാന നാളുകളില്‍ കുടുംബത്തിനൊപ്പം ചേര്‍ന്നിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. കുടുംബത്തിനൊപ്പവും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പവും അദ്ദേഹം സ്‌നേഹത്തിലും സമാധാനത്തിലും കഴിഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവ് നിത്യതയില്‍ വിലയിച്ചു. സ്ട്രീക്കി, നമ്മുടെ ആത്മാക്കള്‍ ഇനിയും ഒരുമിക്കും'- നദീന്‍ കുറിച്ചു.
സിംബാബ്‌വെ ക്രിക്കറ്റ് ലോകത്തിനു സംഭാവന ചെയ്ത ഇതിഹാസ താരമാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളും 189 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചു. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടി. ടെസ്റ്റില്‍ 216 വിക്കറ്റുകളും ഏകദിനത്തില്‍ 239 വിക്കറ്റുകളും നേടി. സിംബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരവും സ്ട്രീക്ക് തന്നെ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates