

ബ്ലൂംഫോണ്ടെയ്ന്‍: ഓസ്‌ട്രേലിയന്‍ താരവും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്ക് പുതിയ റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ ഏകദിന പരമ്പര പിടിച്ചെടുത്ത പോരില്‍ വാര്‍ണര്‍ സെഞ്ച്വറിയടിച്ച് നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. ഈ മികവാണ് പുതിയ റെക്കോര്‍ഡ് താരത്തിനു സമ്മാനിച്ചത്.
നേട്ടത്തില്‍ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേയാണ് വാര്‍ണര്‍ പിന്നിലാക്കിയത്. ഒപ്പണറായി ഇറങ്ങി മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓപ്പണിങ് ബാറ്ററെന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സെഞ്ച്വറിക്കൊപ്പം അടിച്ചെടുത്തത്.
93 പന്തില്‍ നിന്നു 12 ഫോറും മൂന്ന് സിക്‌സും സഹിതം വാര്‍ണര്‍ 106 റണ്‍സെടുത്തു. 113.97 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഏകദിനത്തിലെ 20ാം ശതകമാണ് ഇത്. ടെസ്റ്റില്‍ 25ഉം ടി20യില്‍ ഒരു സെഞ്ച്വറിയും വാര്‍ണര്‍ കുറിച്ചു. ആകെ 46 സെഞ്ച്വറികളാണ് താരം ഓപ്പണറായി നേടിയത്. സച്ചിന്‍ ഓപ്പണറായി നേടിയത് 45 സെഞ്ച്വറികള്‍. സച്ചിന്റെ ഈ 45 സെഞ്ച്വറികളും ഏകദിനത്തില്‍ നിന്നു മാത്രമെന്ന പ്രത്യേകതയുണ്ട്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനും 46 സെഞ്ച്വറികളുണ്ട്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ളവരുടെ പട്ടികയില്‍ വാര്‍ണറും റൂട്ടും 46 സെഞ്ച്വറികളുമായി രണ്ടാമത് നില്‍ക്കുന്നു. ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. മൂന്ന് ഫോര്‍മാറ്റിലുമായി കോഹ്‌ലിക്ക് 76 സെഞ്ച്വറികളുണ്ട്.
സെഞ്ച്വറി നേട്ടത്തിനൊപ്പം മറ്റൊന്നും വാര്‍ണര്‍ സ്വന്തം പേരിലാക്കി. ഓസ്‌ട്രേലിയക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ താരം എട്ടാം സ്ഥാനത്തേക്ക് കയറി. വിഖ്യാത ഓപ്പണർ മാത്യു ഹെയ്ഡനെ പിന്തള്ളിയാണ് വാർണർ സ്ഥാനം മെച്ചപ്പെടുത്തിയത്.
144 ഏകദിനങ്ങളില്‍ നിന്നു വാര്‍ണര്‍ നേടിയത് 6,136 റണ്‍സ്. 45.11 ആവറേജ്. 20 ശതകങ്ങളും 27 അര്‍ധ സെഞ്ച്വറികളും. 179 മികച്ച സ്‌കോര്‍. 160 ഏകദിനം കളിച്ച ഹെയ്ഡന്‍ പത്ത് ശതകങ്ങളും 36 ഫിഫ്റ്റികളുമായി 6,131 റണ്‍സാണ് നേടിയത്.
ഓസീസിനായി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരം മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ്. 13,589 റണ്‍സാണ് പോണ്ടിങ് ഏകദിനത്തില്‍ മാത്രം അടിച്ചത്. 29 സെഞ്ച്വറികളും 82 അര്‍ധ ശതകങ്ങളും നേട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
