ചണ്ഡീഗഢ്: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. മുന്‍ സ്പിന്നറും ഇതിഹാസ താരവുമായ ഹര്‍ഭജന്‍ സിങ് അടക്കമുള്ളവര്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.
ഇപ്പോഴിതാ സമാന അഭിപ്രായം പങ്കിടുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഇതിഹാസവുമായ യുവരാജ് സിങ്. ചഹലിനെ ഉള്‍പ്പെടുത്താത്തത് അബദ്ധ തീരുമാനമാണെന്നു യുവിയും പറയുന്നു. സ്ലോ വിക്കറ്റില്‍ ചഹല്‍ അപകടകരിയാണെന്നു യുവരാജ് പറയുന്നു. ഇന്ത്യക്കായി 72 ഏകദിനങ്ങൾ കളിച്ച ചഹൽ 141 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
'ചഹലിനെ ഉള്‍പ്പെടുത്താഞ്ഞത് അബദ്ധ തീരുമാനമാണ്. ആശങ്കപ്പെടുത്തുന്ന കാര്യം കൂടിയാണത്. കളിക്കാന്‍ ഇറക്കിയില്ലെങ്കിലും കുറഞ്ഞ പക്ഷം അദ്ദേഹത്തെ 15 അംഗ സംഘത്തിലെങ്കിലും ഉള്‍പ്പെടുത്തണമായിരുന്നു. കുല്‍ദീപ് മികച്ച പ്രകടനമാണ് നടത്തുന്നത്. ശരിയാണ്. എന്നാല്‍ ഒരു ലെഗ് സ്പിന്നര്‍ ടീമില്‍ വേണമായിരുന്നു. എപ്പോഴും വിക്കറ്റ് വീഴ്ത്താനുള്ള മികവ് ലെഗ് സ്പിന്നര്‍മാര്‍ക്ക് കൂടുതലുണ്ട്.'
'ടേണിങ് ട്രാക്കില്‍ ചഹല്‍ വളരെ അപകടകാരിയാണ്. ഹര്‍ദിക് മൂന്നാം സീമറുടെ ബാലന്‍സ് നല്‍കുന്നതു പോലെ ചഹലിനേയും ഉള്‍പ്പെടുത്തണമായിരുന്നു'- യുവരാജ് ചൂണ്ടിക്കാട്ടി.
കുല്‍ദീപ് യാദവാണ് ലോകകപ്പിലെ ഇന്ത്യയുടെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ടീമിലുണ്ട്. അക്ഷര്‍ പട്ടേലിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായി ടീമിലെത്തിയത് അശ്വിനാണ്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാണ് അശ്വിന്‍ വീണ്ടും ഏകദിനം കളിക്കാന്‍ ഇറങ്ങിയത്.
ഈ മാസം അഞ്ച് മുതലാണ് ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയക്കെതിരെയാണ്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ