ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കണ്ട് ദക്ഷിണാഫ്രിക്ക; ലങ്കയെ തകര്‍ത്ത് പരമ്പര തൂത്തുവാരി

രണ്ടാം ടെസ്റ്റില്‍ 109 റണ്‍സിന്റെ ഉജ്ജ്വല ജയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
South Africa vs Sri Lanka, 2nd Test
ജയമാഘോഷിക്കുന്ന ​ദക്ഷിണാഫ്രിക്കൻ താരങ്ങൾ എക്സ്
Updated on
2 min read

പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 109 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക. ഇതോടെ അവര്‍ പരമ്പര തൂത്തു വാരി. 348 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ പോരാട്ടം 238 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് പരമ്പര അവര്‍ 2-0ത്തിനു തൂത്തുവാരി.

പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലെന്ന സ്വപ്‌നത്തിനു കൂടുതല്‍ വഴികള്‍ തുറന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാമതുണ്ടായിരുന്ന ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു തോറ്റതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഓസീസാണ് രണ്ടാമത്.

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 358 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 317 റണ്‍സുമാണ് നേടിയത്. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 328 റണ്‍സെടുത്തിരുന്നു. 30 റണ്‍സ് ലീഡുമായാണ് പ്രോട്ടീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.

വിജയത്തിലേക്ക് ബാറ്റേന്തിയ ലങ്കക്കായി ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് (46), കാമിന്ദു മെന്‍ഡിസ് (35), ആഞ്ചലോ മാത്യൂസ് (32), ദിനേഷ് ചാന്‍ഡിമല്‍ (29) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.

കേശവ് മഹാരാജിന്റെ 5 വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. കഗിസോ റബാഡ, ഡാന്‍ പാറ്റേഴ്‌സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മാര്‍ക്കോ യാന്‍സന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ രണ്ടാം ഇന്നിങ്‌സിലും ക്യാപ്റ്റന്‍ ടെംബ ബവുമ ദക്ഷിണാഫ്രിക്കക്കായി അര്‍ധ സെഞ്ച്വറി (66) നേടി. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രവും അര്‍ധ ശതകത്തിലെത്തി. താരം 55 റണ്‍സെടുത്തു. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (47), ഡേവിഡ് ബഡിങ്ഹാം (35) എന്നിവരും തിളങ്ങി.

ലങ്കക്കായി പ്രബാത് ജയസൂര്യ അഞ്ച് വിക്കറ്റുകള്‍ നേടി. വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റുകളും വീഴ്ത്തി. അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്‌സില്‍ പൊരുതി നിന്ന ലങ്കക്കായി ഓപ്പണര്‍ പതും നിസ്സങ്ക (89) ടോപ് സ്‌കോററായി. ദിനേഷ് ചാന്‍ഡിമല്‍, ആഞ്ചലോ മാത്യൂസ് എന്നിവര്‍ 44 വീതം റണ്‍സെടുത്തു. 48 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസാണ് തിളങ്ങിയ മറ്റൊരാള്‍.

ഒന്നാം ഇന്നിങ്‌സില്‍ ലങ്കയെ തകര്‍ത്തത് പാറ്റേഴ്‌സനാണ്. താരം 5 വിക്കറ്റുകള്‍ നേടി. കേശവ് മഹാരാജ് 2 വിക്കറ്റും സ്വന്തമാക്കി. ഇരു താരങ്ങളും രണ്ടിന്നിങ്‌സിലുമായി 7 വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 358നു പുറത്തായി. റയാന്‍ റിക്കല്‍ടന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും പിന്നാലെ കെയ്ല്‍ വെരെയ്ന്‍ നേടിയ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയുമാണ് പ്രോട്ടീസിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

റിക്കല്‍ടന്‍ 11 ഫോറുകള്‍ സഹിതം 101 റണ്‍സെടുത്തു. വെരെയ്ന്‍ 12 ഫോറുകളും 3 സിക്‌സുകളും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ടെംബ ബവുമ മിന്നും ഫോം തുടര്‍ന്നു. താരം അര്‍ധ സെഞ്ച്വറി നേടി. 78 റണ്‍സാണ് ബവുമ അടിച്ചെടുത്തത്.

ലങ്കന്‍ നിരയില്‍ ലഹിരു കുമാര ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. അസിത ഫെര്‍ണാണ്ടോ 3 വിക്കറ്റെടുത്തു. വിശ്വ ഫെര്‍ണാണ്ടോ രണ്ടും പ്രബാത് ജയസൂര്യ ഒരു വിക്കറ്റുമെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com