Harleen, Pratika shine
ഇന്ത്യൻ ടീം എക്സ്

കന്നി സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും; രണ്ടാം പോരിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും
Published on

വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. രണ്ടാം പോരാട്ടത്തിലും ഇന്ത്യ ജയം നേടിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. നേരത്തെ ടി20 പരമ്പരയും ഇന്ത്യക്കായിരുന്നു.

രണ്ടാം പോരാട്ടത്തില്‍ 115 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമമാക്കിയത്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യന്‍ ടീം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് അടിച്ചെടുത്തു. മറുപടി പറഞ്ഞ വിന്‍ഡീസ് വനിതകളുടെ പോരാട്ടം 46.2 ഓവറില്‍ 243 റണ്‍സില്‍ അവസാനിച്ചു.

3 വിക്കറ്റെടുത്ത പ്രിയ മിശ്ര മികച്ച ബൗളിങ് പുറത്തെടുത്തു. ദീപ്തി ശര്‍മ, ടിറ്റസ് സാധു, പ്രതിക റാവല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. രേണുക സിങിനു ഒരു വിക്കറ്റ്.

വിന്‍ഡീസിനായി ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതിയെങ്കിലും അവരെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. താരം 106 റണ്‍സെടുത്തു. 38 റണ്‍െടുത്ത ഷെമയ്ന്‍ കാംപലാണ് പിടിച്ചു നിന്ന മറ്റൊരു താരം. സയ്ദ ജെയിംസ് (25), അഫി ഫ്‌ളെച്ചര്‍ (22) എന്നിവരും പൊരുതി നോക്കി. മറ്റാരും തിളങ്ങിയില്ല.

ഹര്‍ലീന്‍ ഡിയോള്‍ നേടിയ കന്നി സെഞ്ച്വറിയാണ് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് കരുത്തായത്. ഒപ്പം സ്മൃതി മന്ധാന, രണ്ടാം ഏകദിനം കളിക്കുന്ന പ്രതിക റാവല്‍, ജെമിമ റോഡ്രിഗസ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും മികച്ച സ്‌കോറിലേക്ക് ടീമിനെ എത്തിച്ചു.

103 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയില്‍ ഹര്‍ലീന്‍ 115 റണ്‍സെടുത്താണ് കന്നി അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി കുറിച്ചത്. രണ്ടാം ഏകദിനം കളിക്കുന്ന പ്രതിക കന്നി അര്‍ധ സെഞ്ച്വറിയാണ് കുറിച്ചത്. താരം 10 ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഒന്നാം ഏകദിനത്തിലാണ് പ്രതിക അരങ്ങേറിയത്. കന്നി പോരാട്ടത്തില്‍ 10 റണ്‍സ് അകലെ അര്‍ധ സെഞ്ച്വറി നഷ്ടമായ താരം രണ്ടാം പോരാട്ടത്തില്‍ ആ കുറവ് നികത്തി.

തുടരെ ആറാം മത്സരത്തിലും 50, അതിനു മുകളില്‍ സ്‌കോര്‍ ചെയ്ത് സ്മൃതി മന്ധാനയും തിളങ്ങി. താരം 47 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സെടുത്തു. സ്മൃതി- പ്രതിക ഓപ്പണിങ് സഖ്യം തുടരെ രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് (110) ഉയര്‍ത്തിയാണ് പിരിഞ്ഞത്. ആദ്യ പോരാട്ടത്തിലും സഖ്യം ഇതേ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു.

ജെമിമ 6 ഫോറും ഒരു സിക്‌സും സഹിതം 36 പന്തില്‍ 52 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 22 റണ്‍സുമായി മടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com