ബാറ്റിങിലും ബൗളിങിലും തിളങ്ങി സാജിദും നോമാന്‍ അലിയും; പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് കുരുക്കില്‍

സൗദ് ഷക്കീലിന് സെഞ്ച്വറി
Pakistan vs England
സൗദ് ഷക്കീലിന്‍റെ ബാറ്റിങ്എക്സ്
Updated on
1 min read

റാവല്‍പിണ്ടി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനു മുന്‍തൂക്കം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 267 റണ്‍സില്‍ അവസാനിപ്പിച്ച പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 344 റണ്‍സടിച്ച് 77 റണ്‍സിന്റെ നിര്‍ണായക ലീഡ് പിടിച്ചു.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ വന്‍ തിരിച്ചടിയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 24 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകള്‍ വീഴ്ത്താന്‍ പാകിസ്ഥാനു സാധിച്ചിട്ടുണ്ട്. 7 വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനു പാക് സ്‌കോറിനൊപ്പമെത്താന്‍ 53 റണ്‍സ് വേണം. മൂന്ന് ദിനം ശേഷിക്കെ വലിയ സ്‌കോര്‍ അതിവേഗം അടിച്ചെടുക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

സാക് ക്രൗളി (2), ബെന്‍ ഡുക്കറ്റ് (12), ഒലി പോപ്പ് (1) എന്നിവരാണ് പുറത്തായത്. സ്റ്റംപെടുക്കുമ്പോള്‍ ജോ റൂട്ട് (5), ഹാരി ബ്രൂക് (3) എന്നിവരാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെട്ടിലാക്കിയ സ്പിന്‍ ദ്വയങ്ങളായ നോമാന്‍ അലി, സാജിദ് ഖാന്‍ സഖ്യമാണ് രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിലും ഇംഗ്ലണ്ടിനു വിലങ്ങായി നില്‍ക്കുന്നത്. വീണ മൂന്ന് വിക്കറ്റുകളും ഇരുവരും പങ്കിട്ടു. നോമാന്‍ രണ്ടും സാജിദ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകള്‍ സാജിദ് വീഴ്ത്തിയിരുന്നു. നോമാന്‍ മൂന്ന് വിക്കറ്റുകളും നേടി.

ഒന്നാം ഇന്നിങ്‌സില്‍ സൗദ് ഷക്കീലിന്റെ കിടിലന്‍ സെഞ്ച്വറിയാണ് പാക് ടീമിനു നിര്‍ണായക ലീഡ് സമ്മാനിച്ചത്. താരം ക്ഷമയോടെ ക്രീസില്‍ ഉറച്ചു നിന്നു 5 ഫോറുകള്‍ മാത്രമുള്ള ഇന്നിങ്‌സില്‍ 223 പന്തുകള്‍ നേരിട്ട് സൗദ് 134 റണ്‍സെടുത്തു. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

വാലറ്റത്ത് ബാറ്റിങിലും നോമാന്‍ അലി, സാജിദ് ഖാന്‍ സഖ്യം തിളങ്ങി. നോമാന്‍ 45 റണ്‍സെടുത്തു മടങ്ങി. സാജിദ് 48 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരുടേയും ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 300 കടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജാമി സ്മിത്ത് (89), ബെന്‍ ഡുക്കറ്റ് (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്തിയത്. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാനും ജയിച്ചു. മൂന്നാം പോരാട്ടം ഇതോടെ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com