

കൊല്‍ക്കത്ത: കഴിഞ്ഞ സീസണിലെ ഫൈനല്‍ തോല്‍വിക്ക് കണക്കു ചോദിക്കാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ എവേ പോരില്‍ ദയനീയ തോല്‍വി. 80 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആര്‍ സ്വന്തമാക്കിയത്. തുടരെ മൂന്നാം മത്സരമാണ് പാറ്റ് കമ്മിന്‍സും സംഘവും പരാജയപ്പെടുന്നത്. നാല് മത്സരങ്ങളില്‍ കൊല്‍ക്കത്തയുടെ രണ്ടാം ജയം. അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു മുന്നിലേക്കും കയറി. എസ്ആര്‍എച് അവസാന സ്ഥാനത്തേക്ക് വീണു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. എസ്ആര്‍എച്ചിന്റെ മറുപടി പോരാട്ടം 16.4 ഓവറില്‍ അവസാനിച്ചു. വൈഭവ് അറോറയുടെ പേസ് ബൗളിങാണ് കളിയിൽ നിർണായകമായത്. താരം മൂന്ന് നിർണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെയ്ൻറിച് ക്ലാസൻ എന്നിവരെയാണ് താരം മടക്കിയത്.
ഹൈദരാബാദ് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. ഇംപ്കാട് പ്ലെയറായി ഇറങ്ങിയ ട്രാവിസ് ഹെഡ് ഫോറടിച്ചു തുടങ്ങിയെങ്കിലും രണ്ടാം പന്തില്‍ പുറത്ത്. പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. ഹെഡ് 4 റണ്‍സും അഭിഷേക് 2 റണ്‍സും മാത്രമാണ് നേടിയത്.
രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്‍ കിഷനും പുറത്ത്. താരവും 2 റണ്‍സുമായി കൂടാരം കയറി. ഹെഡിനേയും ഇഷാനേയും വൈഭവ് അറോറയാണ് മടക്കിയത്. അഭിഷേക് ശര്‍മയെ ഹര്‍ഷിത് റാണയും പുറത്താക്കി.
പിന്നീട് ഇന്നിങ്‌സ് നേരെയാക്കാന്‍ നിതീഷ് കുമാര്‍ റെഡ്ഡി, കാമിന്ദു മെന്‍ഡിസ്, ഹെയ്ന്റിച് ക്ലാസന്‍ എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അധികം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല.
ക്ലാസനാണ് ടോപ് സ്‌കോറര്‍. താരം 21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 33 റണ്‍സെടുത്തു. മെന്‍ഡിസ് 20 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 27 റണ്‍സും കണ്ടെത്തി. നിതീഷ് 15 പന്തില്‍ 2 ഫോറും ഒരു സിക്‌സുമടക്കം 19 റണ്‍സെടുത്തു. പാറ്റ് കമ്മിന്‍സാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 14 റണ്‍സെടുത്തു.
112 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടമായ എസ്ആര്‍എചിനു 114ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകളാണ് പോയത്. 16ാം ഓവറിലെ ആദ്യ പന്തില്‍ പാറ്റ് കമ്മിന്‍സിനേയും അടുത്ത പന്തില്‍ സിമ്രജീത് സിങിനേയും മടക്കി വരുണ്‍ ചക്രവര്‍ത്തി ടീമിന്റെ വിജയം വേഗത്തിലാക്കി. തൊട്ടടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ ആന്ദ്രെ റസ്സല്‍ സ്വന്തം ബൗളിങില്‍ പിടിച്ചു മടക്കിയതോടെ കളിയും തീര്‍ന്നു.
4 ഓവറില്‍ 22 റണ്‍സ് വഴങ്ങി വരുണ്‍ ചക്രവര്‍ത്തി 3 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. വൈഭവ് അറോറയും 3 വിക്കറ്റുകള്‍ വീഴ്ത്തി. റസ്സല്‍ 2 വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ, ആദ്യം ബാറ്റിങിനിറങ്ങി മെല്ലെ തുടങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും അംഗ്കൃഷ് രംഘുവംശിയും പിന്നാലെ വെങ്കടേഷ് അയ്യരും റിങ്കും സിങും ചേര്‍ന്നു 200ല്‍ എത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. വെങ്കടേഷ് അയ്യരും അംഗ്കൃഷ് രഘുവംശിയും അര്‍ധ സെഞ്ച്വറികള്‍ നേടി.
16 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. സുനില്‍ നരെയ്ന്‍ (7), ക്വിന്റന്‍ ഡി കോക്ക് (1) എന്നിവരാണ് മടങ്ങിയത്.
പിന്നീട് ക്രീസില്‍ ഒന്നിച്ച അജിന്‍ക്യ രഹാനെ- അംഗ്കൃഷ് സഖ്യം ടീമിനെ ട്രാക്കിലാക്കി. രഹാനെ 27 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 38 റണ്‍സെടുത്തു. അംഗ്കൃഷ് 5 ഫോറും 2 സിക്‌സും സഹിതം 32 പന്തില്‍ 50 റണ്‍സെടുത്തു.
വെങ്കടേഷ് കത്തിക്കയറും ബാറ്റിങുമായി കളം വാണു. താരം 29 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 60 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിങ്കു 17 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം 32 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്തില്‍ ആന്ദ്ര റസ്സല്‍ (1) റണ്ണൗട്ടായി.
എസ്ആര്‍എച്ചിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates