
ലഖ്‌നൗ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കിട്ടിയ ജീവശ്വാസമായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ വിജയം. വെറ്ററന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ ഫനിഷിങ് മികവ് ഒരിക്കല്‍ കൂടി അവരെ വിജയത്തീരത്തെത്തിച്ചു. 11 പന്തില്‍ 4 ഫോറും 1 സിക്‌സും സഹിതം സഹിതം ധോനി 26 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീമിനു ജയമൊരുക്കുകയായിരുന്നു.
മത്സരത്തില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും ധോനിക്കാണ്. ഒപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി. ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റെക്കോര്‍ഡാണ് ധോനിയുടെ പേരിലായത്.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച പ്രവീണ്‍ താംബെ 42 വര്‍ഷം 209 ദിവസം പ്രായമുള്ളപ്പോള്‍ കളിയിലെ കേമായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇതുവരെ റെക്കോര്‍ഡ് പട്ടികയില്‍. ധോനി ഇന്നലെ 43 വര്‍ഷവും 283 ദിവസവും പ്രായമുള്ളപ്പോള്‍ പുരസ്‌കാരം നേടി റെക്കോര്‍ഡ് മറികടന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ധോനി ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നത് എന്ന സവിശേഷതയുമുണ്ട്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ ധോനി 75 റണ്‍സെടുത്ത് കളിയിലെ താരമായിരുന്നു. ഇതാണ് അവസാനമായി ധോനിക്കു ലഭിച്ച പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം.
ഐപിഎല്ലില്‍ കൂടുതല്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുള്ള താരങ്ങളുടെ പട്ടികയില്‍ ധോനി കോഹ്‌ലിക്കൊപ്പമെത്തി. ധോനി നേടുന്ന 18ാം പുരസ്‌കാരമാണിത്. കോഹ്‌ലിക്കും ഐപിഎല്ലില്‍ 18 പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുണ്ട്. വാര്‍ണര്‍ക്കുമുണ്ട് 18. 25 പ്ലെയർ ഓഫ് ദി മാച്ചുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. ക്രിസ് ഗെയ്ല്‍ 22, രോഹിത് ശര്‍മ 19 എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക