
മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തില്‍ കടുത്ത നടപടിയുമായി ബിസിസിഐ. ഇന്ത്യന്‍ ടീം സഹ പരിശീലകന്‍ അഭിഷേക് നായര്‍, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് എന്നിവരെ പുറത്താക്കി. ഇരുവര്‍ക്കുമൊപ്പം ട്രെയിനര്‍ സോഹം ദേശായിയേയും പിരിച്ചു വിട്ടു.
ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലേയറ്റപ്പോള്‍ സഹ പരിശീലകനായി അഭിഷേകിനായാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചുമതലയേറ്റ് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ അഭിഷേക് പുറത്തായി. ദിലീപ്, സോഹം എന്നിവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിനൊപ്പമുണ്ട്. മൂന്ന് വര്‍ഷം കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിടുന്നു എന്നാണ് ഇരുവര്‍ക്കും നല്‍കിയ നോട്ടീസില്‍ പറയുന്നത് എന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതടക്കമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനാലാണ് ബിസിസിഐ നടപടിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പറഞ്ഞിട്ടില്ല.
പുറത്താക്കപ്പെട്ടവര്‍ക്കു പകരം പുതിയ ആരേയും സ്ഥാനത്തേക്ക് എടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ പരിശീലക സംഘത്തിലെ അംഗങ്ങളായ സിതാംശു കൊട്ടക്, റയാന്‍ ടെന്‍ഡോഷെ എന്നിവര്‍ പുറത്താക്കപ്പെട്ടവരുടെ ചുമതലകള്‍ അധികമായി വഹിക്കും. സോഹത്തിനു പകരം അഡ്രിയാന്‍ ലി റൗക്‌സിനെ നിയമിച്ചേക്കും. ഐപിഎല്‍ കഴിഞ്ഞാല്‍ അഡ്രിയാന്‍ ടീം ക്യാംപിലെത്തും.
പരമ്പരയില്‍ ഇന്ത്യ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പരമ്പരയ്ക്കിടെ ഡ്രസിങ് റൂമില്‍ കോച്ചും താരങ്ങളും തമ്മില്‍ നടന്ന സംഭാഷങ്ങള്‍ ചോര്‍ന്നിരുന്നു. ഇത് മാധ്യമങ്ങളില്‍ വന്നതോടെ വലിയ വിവാദവുമായി. എന്നാല്‍ പുറത്തു വന്ന കാര്യങ്ങളില്‍ സത്യമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടികളാണെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്. കോച്ചും താരങ്ങളും തമ്മില്‍ നടക്കുന്ന സംഭാഷങ്ങള്‍ ഡ്രസിങ് റൂമില്‍ തന്നെ നില്‍ക്കണമെന്നും പുറത്തു വിടരുതെന്നുമുള്ള കര്‍ശന താക്കീതും ഗംഭീര്‍ താരങ്ങള്‍ക്കു നല്‍കിയിരുന്നു.
ഡ്രസിങ് റൂമില്‍ സത്യസന്ധരായ ആളുകള്‍ ഉള്ള കാലത്തോളം ഇന്ത്യന്‍ ടീം സുരക്ഷിതമായിരിക്കുമെന്നു ഗംഭീര്‍ അന്നു പ്രതികരിച്ചിരുന്നു. താരങ്ങള്‍ മികച്ച പ്രകടനം നടത്തുകയും സത്യസന്ധതു പുലര്‍ത്തുകയും വേണമെന്നും ഗംഭീര്‍ വ്യക്തമാക്കി. ടീമിനു വേണ്ടിയാണ് കളിക്കേണ്ടത്. വ്യക്തിഗത പ്രകടനത്തിനു അതിനു ശേഷം മാത്രമേ സ്ഥാനമുള്ളു എന്ന കാര്യം ഓസ്‌ട്രേലിയയില്‍ വച്ച് തന്നെ താരങ്ങളോട് ഗംഭീര്‍ അസന്നിഗ്ധമായി തന്നെ വ്യക്തമാക്കുകയും ചെയ്തു.
അതിനിടെ സര്‍ഫറാസ് ഖാനാണ് ടീം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതെന്നു ആരോപണമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഗംഭീറും സര്‍ഫറാസും തമ്മില്‍ വാക്കേറ്റമുണ്ടയെന്നും അന്നു പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം ടീം മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ