'ഇന്ന് ഞാന്‍ അടിച്ചുപറത്തും'; ആ വാക്കുകള്‍ പ്രവചനമായിരുന്നോ?; പിന്നീട് കണ്ടത് ചരിത്രം;

38 പന്തില്‍ 11 സിക്‌സും 7 ഫോറുമടക്കം 101 റണ്‍സുമായി സൂര്യവംശി നിറഞ്ഞാടിയപ്പോള്‍ ഗുജറാത്ത് ബൗളര്‍മാര്‍ കാഴ്ചക്കാരായി
Vaibhav Suryavanshi
വൈഭവ് സൂര്യവംശി
Updated on
2 min read

ജയ്പൂര്‍: ആദ്യപന്തില്‍ സിക്‌സ് അടിച്ചിട്ടുണ്ടോ?. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൗമാരതാരം വൈഭവ് സൂര്യവംശി സഹാതാരത്തോട് വളരെ നിഷ്‌കളങ്കമായി ചോദിച്ച ചോദ്യമാണിത്. അത്തരമൊരു ചോദ്യം ഒരിക്കലും ഈ പതിനാലുകാരനില്‍ ഈ സഹതാരം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒരുപക്ഷേ ഇത് വൈഭവിന്റെ മനസ്സിലുള്ള ഒരു ഉള്‍ക്കാഴ്ചയായിരിക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പന്തെറിയുന്നത് ഇന്ത്യയുടെ മികച്ച ബൗളര്‍മാരില്‍ ഒരാളായ ആവേശ് ഖാന്‍. ആദ്യപന്തില്‍ യശ്വസി ഒരു സിംഗിള്‍ എടുത്ത് സ്‌ട്രൈക് സൂര്യവംശിക്ക് കൈമാറി. തുടര്‍ന്ന് സംഭവിച്ചത് ചരിത്രമായിരുന്നു. ഐപിഎല്‍ കരിയറില്‍ നേരിട്ട ആദ്യപന്തില്‍ തന്നെ സിക്‌സ് അടിച്ച് വൈഭവ് വരവറിയിച്ചു.

ഒരു പക്ഷെ അത് യാദൃച്ഛികമായി സംഭവിച്ചതായിരിക്കാം. എന്നാല്‍ നമുക്ക് മറ്റൊരു ശ്രദ്ധേയമായ നിമിഷത്തിലേക്ക് കടക്കാം. ഏപ്രില്‍ 28 തിങ്കളാഴ്ച രാവിലെ 10 മണി. സൂര്യവംശി പരിശീലകനെ വിളിക്കുന്നു. ഫുട് വര്‍ക്കിനെകുറിച്ചം സാങ്കേതികതയെ കുറിച്ചും ചോദിച്ചറിഞ്ഞ ശേഷം ആത്മവിശ്വാസത്തോടെ പറഞ്ഞു' സാര്‍ ഇന്ന് ഞാന്‍ ബൗളര്‍മാരെ അടിച്ചുതകര്‍ക്കും' വൈഭവിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ വിക്കറ്റ് സൂക്ഷിച്ച് ശാന്തമായും ശ്രദ്ധയോടെയും കളിക്കൂ എന്നായിരുന്നു കോച്ചിന്റെ മറുപടി.

വൈകീട്ട് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങിയ മത്സരത്തില്‍ വൈഭവിന്റെ മഹാപ്രകടനം ചരിത്രമായി. 38 പന്തില്‍ 11 സിക്‌സും 7 ഫോറുമടക്കം 101 റണ്‍സുമായി സൂര്യവംശി നിറഞ്ഞാടിയപ്പോള്‍ ഗുജറാത്ത് ബൗളര്‍മാര്‍ കാഴ്ചക്കാരായി. ഇടംകൈ ബാറ്റര്‍ നല്‍കിയ അസാമാന്യ തുടക്കത്തിന്റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. കന്നി ഐപിഎല്‍ സെഞ്ചറിയുമായി കളം നിറഞ്ഞ വൈഭവ് തന്നെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ഐപിഎലില്‍ അര്‍ധ സെഞ്ച്വറി, സെഞ്ച്വറി എന്നിവ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുകള്‍ ഇനി വൈഭവിന്റെ പേരില്‍. ക്രിസ് ഗെയ്ലിനു ശേഷം ഐപിഎലിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് വൈഭവിന് സ്വന്തം.

വൈഭവിന്റെ ബാറ്റിന്റെ ചുടറിഞ്ഞവരാരും ചില്ലറക്കാരല്ല. ഐസിസി റാങ്കിങ്ങില്‍ ടി20 ബോളര്‍മാരില്‍ ദീര്‍ഘകാലം ഒന്നാമനായിരുന്ന, ഇപ്പോഴും ആദ്യ പത്തിലുള്ള സാക്ഷാല്‍ റാഷിദ് ഖാന്‍, പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ, ഈ സീസണില്‍ മിന്നുന്ന ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണ, ഇന്ത്യന്‍ ടീമിന്റെ കുന്തമുനകളില്‍പ്പെട്ട മുഹമ്മദ് സിറാജ്, അശ്വിന്റെ പിന്‍ഗാമിയായി ഇന്ത്യ കണ്ടെത്തിയ വാഷിങ്ടന്‍ സുന്ദര്‍ അങ്ങനെ നീളുന്നു ആ പട്ടിക.

ഇഷാന്തിന്റെ ഒറ്റ ഓവറില്‍ മൂന്നു സിക്‌സും രണ്ടു ഫോറും സഹിതം വൈഭവ് അടിച്ചുകൂട്ടിയത് 28 റണ്‍സാണ്. ഗുജറാത്തിനായി അരങ്ങേറിയ അഫ്ഗാന്‍ താരം കരീം ജന എറിഞ്ഞ ആദ്യ പന്തില്‍ വൈഭവ് സിക്‌സര്‍ പറത്തി. മുപ്പത് റണ്‍സാണ് ആ ഓവറില്‍ നേടിയത്. റാഷിദ് ഖാന്റെ പന്ത് മിഡ് വിക്കറ്റ് ബൗണ്ടറിയിലുടെ സിക്‌സര്‍ പറത്തിയാണ് താരം ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടിയത്. സിക്‌സും ഫോറും തലങ്ങും വിലങ്ങും പറത്തിയ വൈഭവ് 7 റണ്‍സ് മാത്രമാണ് ഓടിയെടുത്തത്; ബാക്കി 94 റണ്‍സും നേടിയതു ബൗണ്ടറികളിലൂടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com