

മുംബൈ: ചാംപ്യൻസ് ട്രോഫി ടീം സെലക്ഷനുമായി ബന്ധപ്പട്ട് പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തതായി റിപ്പോർട്ടുകൾ. ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആരാകണം, ശ്രേയസ് അയ്യരെ ടീമിൽ ഉൽപ്പെടുത്തണോ എന്നീ വിഷയങ്ങളിൽ ഇരുവരും തമ്മിൽ വിരുദ്ധ ധ്രുവങ്ങളിൽ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഋഷഭ് പന്തിനെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാക്കണമെന്നായിരുന്നു അഗാർക്കറിന് താത്പര്യം. എന്നാൽ കെഎൽ രാഹുൽ ആയിരിക്കും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്നായിരുന്നു ഗംഭീറിന്റെ പ്രഖ്യാപനം. ശ്രേയസ് അയ്യരെ ടീമിലെടുക്കുന്നതു സംബന്ധിച്ചും ചൂടേറിയ ചർച്ചകൾ അരങ്ങേറിയെന്നാണ് വിവരം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ടീമിലുണ്ടായിട്ടും പന്തിന് ഒരു മത്സരം പോലും കളിക്കാൻ അവസരം നൽകിയില്ല. ഏകദിന പരമ്പരയിൽ കളിക്കാത്ത ഏക താരവും പന്താണ്. രാഹുലായിരിക്കും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്നു പ്രഖ്യാപിച്ചതോടെ ടീമിലെ പന്തിന്റെ സ്ഥാനം സംബന്ധിച്ചും ചോദ്യങ്ങളുയർന്നു.
രാഹുലായിരിക്കും ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്നും പ്ലെയിങ് ഇലവനിൽ രണ്ട് വിക്കറ്റ് കീപ്പറുടെ ആവശ്യമില്ലല്ലോ എന്നുമായിരുന്നു മാധ്യമങ്ങളോട് ഗംഭീറിന്റെ പ്രതികരണം. എന്നാൽ ചാംപ്യൻസ് ട്രോഫിയ്ക്കുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ പന്തായിരിക്കും ഒന്നാം നമ്പർ കീപ്പർ എന്നായിരുന്നു അഗാർക്കർ പ്രതികരിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അക്ഷർ പട്ടേലിനെ സ്ഥാനം കയറ്റി ബാറ്റിങിനു ഇറക്കിയിരുന്നു. താരം അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു. 52, 41 എന്നിങനെയായിരുന്നു രണ്ട് പോരാട്ടങ്ങളിൽ താരത്തിന്റെ പ്രകടനം. ഇതോടെ ഇടം കൈയൻ ബാറ്ററെന്ന സാധ്യത അക്ഷർ പട്ടേലിലൂടെ വിജയിച്ചതും പന്തിനു തിരിച്ചടിയായി മാറി.
ഇടവേളയ്ക്ക് ശേഷം ശ്രേയസ് അയ്യരുടെ ഏകദിന ടീമിലേക്കുള്ള ശക്തമായ തിരിച്ചു വരവ് സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചയായി മാറി. ഇംഗ്ലണ്ടിനെതിരെ താരം 181 റൺസ് അടിച്ച് മികവ് കാണിച്ചതോടെ മധ്യനിരയിലെ ഇന്ത്യയുടെ ബാറ്റിങ് പ്രശ്നങ്ങൾ ചാംപ്യൻസ് ലീഗിനു മുൻപു തന്നെ പരിഹരിക്കപ്പെടുകയും ചെയ്തു.
ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‍ലിക്ക് പരിക്കേറ്റതോടെയാണ് തനിക്കു വിളി വന്നതെന്നു ശ്രേയസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കിട്ടിയ അവസരം താരവും മുതലാക്കി. അർധ സെഞ്ച്വറിയടിച്ചാണ് താരം തിരിച്ചു വരവ് ഗംഭീരമാക്കിയത്. അതോടെ അയ്യരെ ടീമിൽ നിലനിർത്താൻ മാനേജ്മെന്റ് നിർബന്ധിതരുമായി. ഏകദിന അരങ്ങേറ്റം നടത്തിയെങ്കിലും മികവ് പുലർത്താൻ യശസ്വി ജയ്സ്വാളിനു കഴിയാതെ വന്നതോടെ താരത്തെ മാറ്റി രണ്ടാം പോരാട്ടം മുതൽ കോഹ്‍ലിയെ ഉൾപ്പെടുത്തി ടീം അയ്യരെ നിലനിർത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates