കൊച്ചി: സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി സച്ചിൻ ബേബിയുടെ കൈകളിലേക്ക് എത്തിയ അവസാന ക്യാച്ച് കേരളത്തെ രഞ്ജി ട്രോഫി ഫൈനൽ എന്ന ചരിത്ര നേട്ടത്തിലേക്കാണ് കൈപിടിച്ചു കയറ്റിയത്. 74 വര്‍ഷത്തിനിടെ ആദ്യമായി കേരളം ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ സച്ചിന്‍ ബേബിയുടെ 100-ാം മത്സരം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
2009-2010 സീസണിലാണ് തൊടുപുഴക്കാരനായ സച്ചിൻ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആന്ധ്ര പ്രദേശിനെതിരെയായിരുന്നു ആദ്യ മത്സരം. 2013ൽ കേരള ക്യാപ്റ്റനായി. 2010–11 വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി ലിസ്റ്റ് എ ക്രിക്കറ്റിലും 2011–12 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വേണ്ടി ട്വന്റി20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.
രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളം ആദ്യമായി സെമിയിലെത്തിയത് 36 കാരനായ സച്ചിന്റെ നേതൃത്വത്തിലാണ്. നാൽപ്പത് ടി 20 മത്സരങ്ങളിൽ കേരളത്തെ നയിച്ചു. 2013-ൽ ഐപിഎൽ അരങ്ങേറ്റം. രാജസ്ഥാൻ റോയൽസിൽ ഇടംപിടിച്ചെങ്കിൽ ബാറ്റ് വീശാനായത് ഒരു തവണ മാത്രം. 2016-ല്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിലേക്ക്. സീസണിൽ 11 മത്സരങ്ങൾ കളിച്ച സച്ചിന്‍ 29.75 ശരാശരിയിൽ 119 റൺസ് നേടി.
പിന്നീട് 2018-ല്‍ സൺറൈസേഴ്‌സ് ഹൈദരാബാദില്‍ എത്തി. 2021-ല്‍ വീണ്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിലേക്കും. 2025-ല്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് വീണ്ടും സച്ചിനെ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates