റണ്‍ മലയില്‍ തട്ടി ഫോളോ ഓണ്‍ വഴങ്ങി; രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ പൊരുതുന്നു

നായകന്‍ ഷാന്‍ മസൂദിന് സെഞ്ച്വറി, രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറിയടിച്ച് ബാബര്‍ അസം
South Africa vs Pakistan
ഷാൻ മസൂദ്എക്സ്
Updated on

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് ആവേശകരം. ഒന്നാം ഇന്നിങ്‌സില്‍ 615 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തി. പാകിസ്ഥാന്‍ പക്ഷേ ഒന്നാം ഇന്നിങ്‌സില്‍ 200 എത്തും മുന്‍പ് തന്നെ എല്ലാവരും വീണു. അവര്‍ 194 റണ്‍സില്‍ പുറത്തായി ഫോളോ ഓണ്‍ വഴങ്ങി.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പാക് ടീം ശക്തമായ ബാറ്റിങ് പുറത്തെടുത്തു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍.

ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ കിടിലന്‍ സെഞ്ച്വറിയും മുന്‍ നായകന്‍ ബാബര്‍ അസം നേടിയ 81 റണ്‍സുമാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് കരുത്തായത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ഷാന്‍ മസൂദ് 102 റണ്‍സുമായി ബാറ്റിങ് തുടരുന്നു. പാക് നായകന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റനൊപ്പം ഖുറം ഷഹ്‌സാദാണ് ക്രീസില്‍.

3 വിക്കറ്റെടുത്ത കഗിസോ റബാഡ, രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ക്വെന എംഫക, കേശവ് മഹാരാജ് എന്നിവരുടെ ബൗളിങാണ് പാകിസ്ഥാനെ ഒന്നാം ഇന്നിങ്‌സില്‍ ഫോളോ ഓണിലേക്ക് തള്ളിയിട്ടത്. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്‌സിലും ബാബര്‍ അസം അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. 46 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പിടിച്ചു നിന്ന മറ്റൊരാള്‍. മറ്റാരും ക്രീസില്‍ അധികം നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.

നേരത്തെ റിയാന്‍ റിക്കല്‍ടന്‍ നേടിയ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ, കെയ്ല്‍ വെരെയ്ന്‍ എന്നിവര്‍ നേടിയ സെഞ്ച്വറികളുടേയും ബലത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തിയത്. മാര്‍ക്കോ യാന്‍സന്‍ അര്‍ധ സെഞ്ച്വറിയും അടിച്ചു.

ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് പോരാട്ടം പാക് ക്യാമ്പിലേക്ക് നയിച്ചത്. 259 റണ്‍സുമായി റിക്കല്‍ടന്‍ മടങ്ങി. താരം 29 ഫോറും 3 സിക്‌സും തൂക്കി. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്നത് എന്നതും ഈ ഇന്നിങ്സിനെ ശ്രദ്ധേയമാക്കുന്നു.

ടെംബ ബവുമ 106 റണ്‍സെടുത്താണ് പുറത്തായത്. താരം 9 ഫോറും 2 സിക്‌സും തൂക്കി. വെരെയ്ന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. താരം 9 ഫോറും 5 സിക്സും പറത്തി 100 റണ്‍സുമായി മടങ്ങി. യാന്‍സന്‍ അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തി. താരം 54 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം 62 റണ്‍സെടുത്തു. കേശവ് മഹാരാജും തിളങ്ങി. 4 ഫോറും 2 സിക്സും സഹിതം കേശവ് മഹാരാജ് 40 റണ്‍സെടുത്തു.

പാകിസ്ഥാനായി മുഹമ്മദ് അബ്ബാസ്, ആഘ സല്‍മാന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മിര്‍ ഹംസ, ഖുറം ഷെഹ്സാദ് എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com