
കൊച്ചി: കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾക്കു വിൽക്കുന്ന ടിക്കറ്റുകൾക്ക് 10 ശതമാനം വിനോദ നികുതി നൽകണമെന്നു ആവശ്യപ്പെട്ട് കൊച്ചി കോർപറേഷൻ കേരള ബ്ലാസ്റ്റേഴ്സിനു നോട്ടീസ് അയച്ചു. ഇന്നലെ ബ്ലാസ്റ്റേഴ്സ്- ഒഡിഷ പോരാട്ടം നടക്കുന്നതിനു മുൻപാണ് നോട്ടീസ് നൽകിയത്.
ഇന്നലെ തന്നെ കോർപറേഷനിൽ ഹാജരായി വിറ്റുപോയ ടിക്കറ്റുകളുടെ കണക്ക് ഹാജരാക്കണമെന്നും നടക്കാൻ പോകുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നും കോർപറേഷൻ റവന്യു ഓഫീസർ നോട്ടീസിൽ നിർദ്ദേശിച്ചിരുന്നു. വിവരങ്ങൾ നൽകിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ടിക്കറ്റ് വച്ചും ഓൺലൈൻ ബുക്കിങ് മുഖേനയും നടക്കുന്ന വിനോദ പരിപാടികൾക്കു 10 ശതമാനം വിനോദ നികുതി ഈടാക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആദ്യം പ്രത്യേക ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
ജനുവരി മുതൽ ഏപ്രിൽ വരെ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങളുടെ സമയക്രമം കേരള ബ്ലാസ്റ്റേഴ്സ് കോർപറേഷനെ അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് നോട്ടീസ് അയച്ചത്. മാർച്ച് വരെ 5 മത്സരങ്ങളാണ് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്.
കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തെ തുടർന്നു കോർപറേഷനെതിരെ വിമർശനമുയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക