

ഡെറാഡൂൺ: 38ാമത് ദേശീയ ഗെയിംസിനു ഇന്ന് ഉത്താരഖണ്ഡിലെ ഡെറാഡൂണിൽ തുടക്കമാകും. 28 സംസ്ഥാനങ്ങൾ, 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ, സർവീസസ് ബോർഡുകളിൽ നിന്നുമായി 10000ത്തിനു മുകളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കും. 11 വേദികളിലായി 43 മത്സര ഇനങ്ങൾ അരങ്ങേറും.
ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണി മുതലാണ് ഉദ്ഘാടന ചടങ്ങുകൾ.
കേരളം
കേരളത്തിൽ നിന്നു 29 ഇനങ്ങളിൽ മത്സരിക്കാനായി 437 താരങ്ങളാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിൽ ബാസ്ക്കറ്റ് ബോൾ താരം പിഎസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാകയേന്തും.
മൗലി
ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന ഹിമലായൻ മൊണാലാണ് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷി കൂടിയാണിത്. ഈ പക്ഷിയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭാഗ്യ ചിഹ്നത്തിന്റെ പേര് മൗലി എന്നാണ്. ഉന്നതങ്ങളിലേക്ക് എന്നാണ് ഗെയിംസിന്റെ ആപ്തവാക്യം.
ഹരിതമയം
ഇലക്ട്രോണിക് മാലിന്യം ഉപയോഗിച്ചു നിർമിച്ച മെഡലുകളാണ് ഇത്തവണ കായിക താരങ്ങൾക്ക് സമ്മാനിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പഴയ ലോഹങ്ങൾ എന്നിവ ഉപയോഗിച്ചു നിർമിച്ച നിശ്ചല മാതൃകകൾ മത്സര വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗരോർജ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. മത്സരാർഥികളുടേയും, ഓഫീഷ്യൽസിന്റേയും യാത്രയ്ക്ക് ഇലക്ട്രിക്ക് ബസുകളായിരിക്കും. ഇത്തരത്തിൽ അടിമുടി ഹരിത മയമാണ് ഗെയിംസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
