ജീവിതത്തില്‍ പുതിയ അധ്യായം; റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം നിശ്ചയിച്ചു

ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയ മുഖങ്ങള്‍ അതിഥികള്‍
Rinku Singh Priya Saroj engagement
റിങ്കു സിങും പ്രിയ സരോജ് എംപിയും (Rinku Sing) X
Updated on
1 min read

ലഖ്‌നൗ: സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ റിങ്കു സിങ് (Rinku Sing) ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്നു. റിങ്കുവിന്റേയും സമാജ്‌വാദി പാര്‍ട്ടി നേതാവും ലോക്‌സഭാ അംഗവുമായ പ്രിയ സരോജും തമ്മിലുള്ള വിവഹം നിശ്ചയിച്ചു. ലഖ്‌നൗവിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തിരഞ്ഞെടുക്കപ്പെട്ട ചില അതിഥികളും മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായത്. ചടങ്ങിനു മുന്‍പ് റിങ്കുവും കുടുംബവും ചൗധേര വാലി വിചിത്രാ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. റിങ്കുവും പ്രിയയും ഒന്നിച്ചാണ് ചടങ്ങിനെത്തിയത്. വെള്ളയും പിങ്കും ചേര്‍ന്ന വസ്ത്രമാണ് ഇരുവരും ധരിച്ചത്.

12-16 അടിയുള്ള വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത ലഖ്നൗ രീതിയിലുള്ള ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കിയത്. ഭക്ഷണത്തിന്റെ മെനു തയ്യാറാക്കിയത് റിങ്കുവും പ്രിയയും ചേര്‍ന്നു തന്നെയാണ്. പ്രാദേശികവും ലോകത്തെ വൈവിധ്യമുള്ള രുചികള്‍ കലര്‍ന്ന സസ്യാഹാര വിഭവങ്ങളും ഒരുക്കിയിരുന്നു.

ക്രിക്കറ്റ്, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള അതിഥികളെത്തി. മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രവീണ്‍ കുമാര്‍, പിയൂഷ് ചൗള, യുപി രഞ്ജി ടീം ക്യാപ്റ്റന്‍ ആര്യന്‍ ജുയല്‍ അടക്കമുള്ളവരാണ് ക്രിക്കറ്റ് ലോകത്തു നിന്നു എത്തിയത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്, ജയ ബച്ചന്‍ എംപി അടക്കമുള്ളവരായിരുന്നു രാഷ്ട്രീയ രംഗത്തെ സാന്നിധ്യം.

സമാജ്‌വാദി പാര്‍ട്ടിയുടെ യുപിയിലെ മുതിര്‍ന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസുകാരിയായ പ്രിയ സരോജ്. നിയമത്തില്‍ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ ബിജെപിയുടെ ഭോലനാഥിനെ തോല്‍പിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകള്‍ക്കായിരുന്നു പ്രിയ സരോജിന്റെ വിജയം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരമായ റിങ്കുവിന് ഇത്തവണ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. നിലവിലെ ചാംപ്യന്‍മാരായ കെകെആര്‍ പ്ലേ ഓഫ് കാണാതെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെഗാ ലേലത്തിലേക്ക് വിടാതെ റിങ്കുവിനെ 13 കോടി രൂപ നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന റിങ്കു കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. ഫിനിഷര്‍ റോളില്‍ തിളങ്ങിയതോടെ ഇന്ത്യന്‍ ടി20 ടീമില്‍ താരം സ്ഥിരം സാന്നിധ്യമാണ് ഇപ്പോള്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും താരത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com