IPL 2025- അവിശ്വസനീയ ത്രില്ലര്‍, ഹീറോ അശുതോഷ്! കൈയിലിരുന്ന കളി കൈവിട്ട് പന്തും സംഘവും

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു ഗംഭീര വിജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഒരു വിക്കറ്റിനു വീഴ്ത്തി
Ashutosh Sharma’s Heroics Seal Delhi Capitals Victory
അശുതോഷ് ശർമയുടെ ബാറ്റിങ്പിടിഐ
Updated on

വിശാഖപട്ടണം: കൈയിലിരുന്ന കളി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഭാവനാശൂന്യമായി കൈവിട്ടു. തോല്‍വി മുന്നില്‍ കണ്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചു അശുതോഷ് ശര്‍മ അവിശ്വസനീയമാം വിധം വിജയത്തിലേക്ക് നയിച്ചു. 3 പന്തുകള്‍ ശേഷിക്കേ ഡല്‍ഹി ഒറ്റ വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തു.

നിശ്ചിത ഓവറില്‍ ലഖ്‌നൗ 8 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ ഡല്‍ഹി 19.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്താണ് ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറിയത്.

31 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം അശുതോഷ് 66 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. സിക്‌സടിച്ചാണ് താരം ജയം ഉറപ്പിച്ചത്.

ഫാഫ് ഡുപ്ലസി (29), ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ (22), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 22 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 34 റണ്‍സെടുത്തു. ഡുപ്ലസി 2 സിക്‌സുകള്‍ തൂക്കി. വിപ്രജ് നിഗമും തിളങ്ങി. 15 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 20കാരന്‍ 39 റണ്‍സ് വാരി. അശുതോഷിനൊപ്പം ചേര്‍ന്നു താരം ഡല്‍ഹിയെ മടക്കി കൊണ്ടുവരികയായിരുന്നു. 171 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഡല്‍ഹിക്ക് 8 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ 65 റണ്‍സ് എടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായും പരുങ്ങി. പിന്നീടാണ് ഗംഭീര തിരിച്ചുവരവ്.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹിയെ തുടക്കത്തില്‍ തന്നെ ശാര്‍ദുല്‍ ഠാക്കൂര്‍ ഞെട്ടിച്ചു. ആദ്യ ഓവറില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഡല്‍ഹിയെ ഞെട്ടിച്ചത്. മൂന്നാം പന്തില്‍ ജാക് ഫ്രേസര്‍ മക്ക്ഗുര്‍ഗിനേയും അഞ്ചാം പന്തില്‍ അഭിഷേക് പൊരേലിനേയും ശാര്‍ദുല്‍ മടക്കി. പിന്നാലെ മണിമാരന്‍ സിദ്ധാര്‍ഥും ഡല്‍ഹിയെ വെട്ടിലാക്കി. രണ്ടാം ഓവറില്‍ താരം സമീര്‍ റിസ്‌വിയെ പുറത്താക്കി. ഡല്‍ഹിക്ക് 7 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി.

എന്നാല്‍ പിന്നീട് അക്ഷര്‍ പട്ടേല്‍, ഫാഫ് ഡുപ്ലെസി സഖ്യവും അശുതോഷ് ശര്‍മ- വിപ്രജ് നിഗം സഖ്യവും ഡല്‍ഹിയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് നായകനായുള്ള ഋഷഭ് പന്തിന്റെ അരങ്ങേറ്റം നിരാശയില്‍ അവസാനിച്ചു. തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സീസണിലെ ആദ്യ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ 6 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നുമില്ലാതെ മടങ്ങി. പക്ഷേ ടീം മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.

മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും ഡേവിഡ് മില്ലറും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ടീം സ്‌കോര്‍ 200 കടത്തിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. താരം 21 പന്തില്‍ 50ല്‍ എത്തി. 4 സിക്‌സും 5 ഫോറും സഹിതമാണ് മാര്‍ഷിന്റെ അര്‍ധ സെഞ്ച്വറി. താരം 6 വീതം സിക്‌സും ഫോറും സഹിതം 36 പന്തില്‍ 72 റണ്‍സ് വാരി.

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റാണ് ലഖ്‌നൗവിനു ആദ്യം നഷ്ടമായത്. താരത്തെ വിപ്രജ് നിഗമാണ് മടക്കിയത്. എന്നാല്‍ പിന്നാലെ എത്തിയ നിക്കോളാസ് പുരാന്‍ നിഗമിന്റെ ഒറ്റ ഓവറില്‍ മൂന്ന് സിക്‌സുകള്‍ തൂക്കി. ഇതേ ഓവറില്‍ മിച്ചല്‍ മാര്‍ഷും ഒരു സിക്‌സടിച്ചു. ഈയോവറില്‍ താരം 4 സിക്‌സുകള്‍ വഴങ്ങി.

പുരാനും ടോപ് ഗിയറിലാണ് ബാറ്റ് വീശിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ഒറ്റ ഓവറില്‍ പുരാന്‍ നാല് തുടര്‍ സിക്‌സുകളാണ് തൂക്കിയത്. ഒറ്റ ഓവറില്‍ സ്റ്റ്ബ്‌സ് 28 റണ്‍സ് വഴങ്ങി. പുരാന്‍ 7 സിക്‌സും 6 ഫോറും സഹിതം 30 പന്തില്‍ 75 റണ്‍സടിച്ച് ടോപ് സ്‌കോററായി.

പിന്നീട് ക്രീസിലെത്തിയ മില്ലര്‍ 19 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. അയുഷ് ബദോനി, ശാര്‍ദുല്‍ ഠാക്കൂര്‍, ഷഹ്ബാസ് അഹമദ്, രവി ബിഷ്‌ണോയ് എന്നിവരെല്ലാം ക്ഷണത്തില്‍ മടങ്ങി.

ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റെടുത്തു. താരം 4 ഓവറില്‍ പക്ഷേ 43 റണ്‍സ് വഴങ്ങി. കുല്‍ദീപ് യാദവ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com