
ചെന്നൈ: ഐപിഎല്ലില്‍ സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്സിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍ നിന്ന് പുറത്ത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് 19.2 ഓവറില്‍ 190 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഐപിഎല്‍ സീസണില്‍ നിന്ന് പുറത്തായ ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്.
41 പന്തില്‍ 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ഇന്നിങ്‌സും പ്രഭ്സിമ്രാന്‍ സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുമാണ് (36 പന്തില്‍ 54) പഞ്ചാബിന് ജയം അനായാസമാക്കിയത്. പ്രിയാന്‍ഷ് ആര്യയും ശശാങ്ക് സിങ്ങും 23 റണ്‍സ് വീതവും നേടി. അവസാന നിമിഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് പഞ്ചാബിന്റെ സ്‌കോറിങ് വേഗം കുറച്ചിരുന്നു.
സ്‌കോര്‍ 44-ല്‍ നില്‍ക്കേ ഓപ്പണര്‍ പ്രിയാംശ് ആര്യയെ (15 പന്തില്‍ 23) ആണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് പ്രഭ്സിമ്രാനും അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് നഹാല്‍ വധേര (5), ശശാങ്ക് സിങ് (12 പന്തില്‍ 23), സൂര്യാംശ് ഷെദ്ഗെ (1) എന്നിവരും പുറത്തായി. ഇതിനിടെ ശ്രേയസ് അയ്യര്‍ ഒരറ്റത്ത് തകര്‍പ്പനടികളുമായി മുന്നോട്ടുപോയി. 40 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും സഹിതമാണ് അയ്യരുടെ ഇന്നിങ്സ്. അവസാന ഓവറില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം ബാക്കിയിരിക്കേ ശ്രേയസിനെ മതീഷ പതിരണ പുറത്താക്കി. ജോഷ് ഇംഗ്ലിസും (6) മാര്‍ക്കോ യാന്‍സനും (4) ആണ് പഞ്ചാബിനെ അവസാന ഓവറുകളില്‍ വിജയത്തിലെത്തിച്ചത്.
ആദ്യം ബാറ്റുചെയ്ത് ചെന്നൈയിലെ ടോപ് സ്‌കോറര്‍ 47 പന്തില്‍ നാല് ഫോറും എട്ട് സിക്‌സറും സഹിതം 88 റണ്‍സെടുത്ത സാം കറണാണ്. വന്‍ സ്‌കോര്‍ ലക്ഷ്യമിട്ട ചെന്നൈക്ക് യുസ്വേന്ദ്ര ചെഹലിന്റെ ഹാട്രിക്കാണ് തിരിച്ചടിയായത്. ചെഹല്‍ മൂന്നോവറില്‍ 32 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു. 19ആം ഓവറിലെ രണ്ടാം പന്തില്‍ എംഎസ് ധോനിയെ (11) പുറത്താക്കിയ ചഹല്‍, നാലാം പന്തില്‍ ദീപക് ഹൂഡയേയും (2), അഞ്ചാം പന്തില്‍ അന്‍ഷുല്‍ കാംബോജിനേയും (0), ആറാം പന്തില്‍ നൂര്‍ അഹമ്മദിനെയും (0) പുറത്താക്കിയാണ് ഹാട്രിക് തികച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ