
ജയ്പൂര്‍: നിര്‍ണായക ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് നൂറ് റണ്‍സിന്റെ തോല്‍വി നേരിട്ട രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. മുംബൈ ഉയര്‍ത്തിയ 218 വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടൗയി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതായി.
ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ രാജസ്ഥാന്റെ വിധി കുറിക്കപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലേക്കു നയിച്ച വൈഭവ് സൂര്യവംശി 'സംപൂജ്യനായി' മടങ്ങിയപ്പോഴായിരുന്നു അത്. പിന്നാലെ ബാറ്റിങ്ങിനെത്തിയ ബാറ്റര്‍മാരെല്ലാം പവലിയനിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. 4.5 ഓവറില്‍ 47ന് 5 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവര്‍. 27 പന്തില്‍ 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ടീമിലെ ടോപ് സ്‌കോറര്‍.
വൈഭവ് സൂര്യവംശി (പൂജ്യം), യശ്വസി ജയ്സ്വാള്‍ (6 പന്തില്‍ 13), നിതീഷ് റാണ (11 പന്തില്‍ 9), റിയാന്‍ പരാഗ് (8 പന്തില്‍ 16), ധ്രുവ് ജുറേല്‍ (11 പന്തില്‍ 11)), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (പൂജ്യം), മഹീഷ് തീക്ഷണ (9 പന്തില്‍ 2), കുമാര്‍ കാര്‍ത്തികേയ (4 പന്തില്‍ 2), ആകാശ് മധ്വാള്‍ (9 പന്തില്‍ 4*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അവസാന വിക്കറ്റില്‍ ആര്‍ച്ചര്‍ നടത്തിയ ചെറുത്തുനിര്‍പ്പാണ് രാജസ്ഥാന്‍ സ്‌കോര്‍ 100 കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 217 റണ്‍സെടുത്തത്. സീസണിലെ തങ്ങളുടെ മൂന്നാം അര്‍ധസെഞ്ചറികളുമായി റയാന്‍ റിക്കിള്‍ട്ടനും (38 പന്തില്‍ 61) രോഹിത് ശര്‍മയും (36 പന്തില്‍ 53) ഓപ്പണിങ് ഗംഭീരമാക്കിയപ്പോള്‍ പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും (23 പന്തില്‍ 48*), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (23 പന്തില്‍ 48*) ഫിനിഷിങ്ങും മികച്ചതാക്കി. ജയ്പുരില്‍ ഒരു ഐപിഎല്‍ ടീമിന്റെ ഏറ്റവും മികച്ച ടോട്ടലാണ് മുംബൈ കുറിച്ചത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ