
അഹമ്മദാബാദ്: അഫ്ഗാനിസ്ഥാന്‍ മാന്ത്രിക സ്പിന്നര്‍ റാഷിദ് ഖാന് ഇത്തവണ ഐപിഎല്ലില്‍ ബൗളിങില്‍ കാര്യമായി തിളങ്ങാനായില്ല. ഗുജറാത്ത് ടൈറ്റന്‍സ് താരമായ റാഷിദ് പക്ഷേ അമ്പരപ്പിക്കുന്ന ഫീല്‍ഡിങുമായി കളം നിറയാറുണ്ട്. ഇത്തവണയും താരം ഡൈവിങ് ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.
2023ലേതിന് സമാനമായൊരു ക്യാച്ചാണ് ഇത്തവണയും താരം എടുത്തത് എന്നതും ഈ പ്രകടനത്തെ ശ്രദ്ധേയമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ എസ്ആര്‍എച്ചിന്റെ സൂപ്പര്‍ ബാറ്ററും ഓപ്പണറുമായ ട്രാവിസ് ഹെഡിനെയാണ് താരം പറന്നു പിടിച്ച് പുറത്താക്കിയത്. മികച്ച ഫോമില്‍ നില്‍ക്കെയാണ് ഹെഡിന്റെ അപ്രതീക്ഷിത മടക്കം റാഷിദ് സാധ്യമാക്കിയത്.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്തിലാണ് റാഷിദിന്റെ പറക്കും ക്യാച്ച്. പുള്‍ ഷോട്ടിനു ശ്രമിച്ച ഹെഡ് ബൗണ്ടറിയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഡീപ് മിഡ് വിക്കറ്റിനും ഡീപ് സ്‌ക്വയര്‍ ലെഗിനും ഇടയിലൂടെ പന്ത് ബൗണ്ടറി കടക്കുമെന്നാണ് കാഴ്ചക്കാരും കരുതിയത്.
എന്നാല്‍ റാഷിദിന് ചില പദ്ധതികളുണ്ടായിരുന്നു. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്ത താരം ഓടിയെത്തി പൂര്‍ണമായും ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കുകയായിരുന്നു.
2023ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തിലാണ് താരം സമാന രീതിയിലുള്ള ക്യാച്ച് എടുത്തത്. അന്നും ഇടം കൈയന്‍ ബാറ്ററെയാണ് റാഷിദ് പറക്കും ക്യാച്ചില്‍ മടക്കിയത്. വിന്‍ഡീസ് താരം കെയ്ല്‍ മേയേഴ്‌സിനെ മുഹമ്മദ് ഷമിയുടെ പന്തിലാണ് റാഷിദ് അന്ന് മടക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ