
അഹമ്മദാബാദ്: കഴിഞ്ഞ വര്‍ഷം ഫൈനല്‍ കളിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണത്തെ ഐപിഎല്ലില്‍ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. തകര്‍ന്നു നില്‍ക്കുന്ന ടീമിനു ഉണര്‍വ് കിട്ടിക്കോട്ടെ എന്നു കരുതി ടീം അംഗങ്ങള്‍ക്കു ഉല്ലാസ യാത്ര ഒരുക്കിയ എസ്ആര്‍എച്ച് ഉടമ കാവ്യ മാരനു കാശ് നഷ്ടമായതു മാത്രം മിച്ചം. ടൂര്‍ണമെന്റിനിടെ കിട്ടിയ അവധി ആഘോഷിക്കാന്‍ മാലദ്വീപ് യാത്ര തന്നെ ടീമിനു ഒരുക്കി നല്‍കി നഷ്ടപ്പെട്ട മനോവീര്യം വീണ്ടെടുക്കുക എന്നതായിരുന്നു കാവ്യ ലക്ഷ്യമിട്ടത്. പക്ഷേ പദ്ധതി അടപടലം പാളി. അവധി കഴിഞ്ഞെത്തിയ സണ്‍റൈസേഴ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റു. ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും ഏതാണ്ട് അവസാനിച്ചു.
ഒരാഴ്ചത്തെ ഇടവേളയാണ് ടീമിനു കിട്ടിയത്. ഇതോടെയാണ് ടീമിനെ ഒന്നടങ്കം മാലദ്വീപിലേക്ക് അവധി ആഘോഷിക്കാനായി അയച്ചത്. ഏപ്രില്‍ 25നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സര ശേഷമാണ് ടീം പറന്നത്. ഗുജറാത്തിനെതിരായ പോരാട്ടത്തിനു മുന്‍പ് ടീം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു.
ടീമിന്റെ അവധി ആഘോഷ ചിത്രങ്ങളും വിഡിയോയും എസ്ആര്‍എച്ച് ഔദ്യോഗിക എക്‌സ് പേജില്‍ പങ്കിട്ടിട്ടുണ്ട്. ടീം അംഗങ്ങളും അവരുടെ കുടുംബവുമൊക്കെ യാത്രയിലുണ്ടായിരുന്നു. പക്ഷേ യാത്ര കൊണ്ടു പ്രത്യേകിച്ച് ഒരു ഗുണവും ടീമിനുണ്ടായില്ലെന്നു ആരാധകര്‍ വ്യക്തമാക്കി. ഇന്നലത്തെ മത്സരം ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നേരിയ നിലയിലെങ്കിലും നിലനിര്‍ത്താമായിരുന്നു. നിലവില്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്.
ഗുജറാത്തിനെതിരെ 38 റണ്‍സ് തോല്‍വിയാണ് ടീം വഴങ്ങിയത്. കളിയുടെ സമസ്ത മേഖലയിലും സണ്‍റൈസേഴ്‌സ് പരാജയപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ